ഇന്ത്യൻ ഫുട്‌ബോൾ നേതൃത്വത്തിനും താരങ്ങൾക്കുമെതിരെ തുറന്നടിച്ച് പുറത്താക്കപ്പെട്ട പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. സുനിൽ ഛേത്രി മികച്ച കളിക്കാരനായിരുന്നെങ്കിലും, തന്റെ സുഹൃത്തുക്കളെയും സുനിൽ ഛേത്രി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയെന്ന് തുറന്നടിക്കുകയാണ് സ്റ്റിമാക്ക്. ഇന്ത്യൻ സൂപ്പർ ലീഗിൽ ലൂണയും ഓഗ്ബച്ചെയും ഒഴികെയുള്ള വിദേശതാരങ്ങൾ മറ്റൊരു രാജ്യത്തിനും വേണ്ടാത്തവരെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.എഫ്.എഫ് ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ പദവിക്ക് വിജയൻ യോഗ്യനല്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. എന്നാൽ അദ്ദേഹം ഇതിഹാസ താരമെന്നുള്ള കാര്യം അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. സ്റ്റിമാക്കിന്റെ കരാർ റദ്ദാക്കിയതായി കഴിഞ്ഞ ദിവസമാണ് എ.ഐ.എഫ്.എഫ് അറിയിച്ചത്. 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത റൗണ്ടിലെ മോശം പ്രകടനമാണ് സ്റ്റിമാക്കിനെ പുറത്താക്കാൻ കാരണമെന്ന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ യോഗമാണ് ഒറ്റക്കെട്ടായി നിർണായക തീരുമാനമെടുത്തത്. എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ക്രൊയേഷ്യൻ മുൻ താരമായ ഇഗോർ സ്റ്റിമാക് 2019ലാണ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. 2023 ഒക്ടോബറിൽ സ്റ്റിമാക്കിന്റെയും സഹപരിശീലകരുടേയും കരാർ എ.ഐ.എഫ്.എഫ് പുതുക്കി നൽകിയിരുന്നു. 2026 ജൂൺ വരെ സ്റ്റിമാക്കുമായി കരാറുണ്ടായിരുന്നു.
എന്നാൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ടീമിനെ മൂന്നാം റൗണ്ടിലെത്തിക്കാൻ സ്റ്റിമാക്കിനായില്ല. നാല് ക്വാളിഫയർ മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് സ്റ്റിമാക്കിന് ഇന്ത്യൻ ടീമിന് സമ്മാനിക്കാനായത്. നാല് കളികളിൽ ഇന്ത്യൻ ടീം നേടിയത് രണ്ട് ഗോളുകൾ മാത്രമായി. അഫ്ഗാനിസ്ഥാനോടും കുവൈത്തിനോടും ഗോൾരഹിത സമനില വഴങ്ങിയ ഇന്ത്യ ഖത്തറിനോടും അഫ്ഗാനിസ്ഥാനോടും 1-2ന് വീതം തോൽവി രുചിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്