ധാക്ക: മത്സരത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇക്ബാൽ അപകടനില തരണം ചെയ്തു. ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ, ടോസിന് ശേഷമാണ് മുഹമ്മദൻ സ്‌പോർട്ടിംഗ് നായകനായ തമീമിന് ഹൃദയാഘാതം ഉണ്ടായത്. ആൻജിയോപ്ലാസ്റ്റിക് വിധേയനായ തമീം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ബംഗ്ലാദേശിനായി 391 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരമാണ് മുപ്പത്തിയാറുകാരനായ തമീം ഇക്ബാൽ.
ഷൈൻപൂർ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിനിടെയാണ് തമീമിന് ഹൃദയാഘാതം അനുഭവപ്പെടുന്നത്. പ്രാഥമിക വൈദ്യസഹായം നൽകിയ ശേഷം കൂടുതൽ വിലയിരുത്തലുകൾക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ ശസ്ത്രക്രിയ പൂർത്തിയാക്കി. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാൻ തമീം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മടങ്ങുന്നതിനിടെ ആംബുലൻസിൽവെച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് വൃത്തങ്ങൾ അറിയിച്ചു.
അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയിലാണ് ക്രിക്കറ്റ് ലോകം. 2023 ജൂലൈയിൽ, വികാരഭരിതമായ ഒരു പത്രസമ്മേളനത്തിനിടെ തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ അദ്ദേഹം തന്റെ തീരുമാനം മാറ്റി. പിന്നീട് ഈ വർഷം ജനുവരിയിൽ അദ്ദേഹം രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്