ചെന്നൈ : ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ രണ്ടാം മത്സരത്തിലും വിജയിച്ച് ന്യൂസിലാൻഡ്. ഇന്നലെ യു.എ.ഇയെ 10 വിക്കറ്റിനാണ് കിവീസ് തകർത്തത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റുചെയ്ത യു.എ.ഇ നിശ്ചിത 20 ഓവറിൽ 173/6 എന്ന സ്‌കോർ ഉയർത്തിയെങ്കിലും മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് ഒറ്റവിക്കറ്റുപോലും കളയാതെ 15.2 ഓവറിൽ 175 റൺസ് വമ്പൻ വിജയം ആഘോഷിച്ചു.
മലയാളി താരം അലിഷാൻ ഷറഫുവിന്റേയും (55), ക്യാപ്ടൻ മുഹമ്മദ് വസീമിന്റേയും (66) അർദ്ധസെഞ്ച്വറികളുടെ മികവിലാണ് യു.എ.ഇ 173ലെത്തിയത്. ഓപ്പണർമാരായ ടിം സീഫർട്ടും (89 നോട്ടൗട്ടും) ഫിൻ അലനും (84 നോട്ടൗട്ട്) തകർത്താടിയതോടെ ഈ സ്‌കോറൊന്നും കിവീസിന് മുന്നിൽ ഒന്നുമല്ലാതായി. 42 പന്തുകളിൽ 12 ഫോറുകളും മൂന്ന് സിക്‌സുകളും പറത്തിയ സീഫർട്ടാണ് പ്‌ളേയർ ഒഫ് ദ മാച്ച്. ഫിൻ അലൻ 50 പന്തുകളിൽ അഞ്ചുവീതം ഫോറും സിക്‌സുമാണ് പറത്തിയത്.
നേരത്തേ ഓപ്പണർ ആര്യാംശ് ശർമ്മ(8) രണ്ടാം ഓവറിൽ പുറത്തായശേഷം ക്രീസിലൊരുമിച്ച അലിഷാനും വസീമും ചേർന്ന് 107 റൺസാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 47 പന്തുകളിൽ അലിഷാൻ അഞ്ചുഫോറുകളും രണ്ട് സിക്‌സുകളും പായിച്ച അലിഷാൻ 15ാം ഓവറിലാണ് പുറത്തായത്. 45 പന്തുകളിൽ നാലുഫോറും മൂന്ന് സിക്‌സും പായിച്ച വസീം അവസാനം വരെ ക്രീസിൽ നിന്നു.
ഈ വിജയത്തോടെ ന്യൂസിലാൻഡ് നാലുപോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് കിവീസിന്റെ അടുത്ത മത്സരം. യു.എ.ഇ വെള്ളിയാഴ്ച കാനഡയെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
