ഫ്‌ളോറിഡ: ടി20 ലോകകപ്പില്‍ പിന്ന് പാകിസ്ഥാന്‍ പുറത്ത്. നവാഗതരായ യുഎസ് ഭാഗ്യത്തിന്റെ കൂടി സഹായത്തോടെ സൂപ്പര്‍ എയ്റ്റില്‍ പ്രവേശിച്ചു. ഫ്‌ളോറിഡയില്‍ മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും മൂലം യുഎസ്-അയര്‍ലന്‍ഡ് മല്‍സരം ഉപേക്ഷിച്ചതോടെയാണ് പാകിസ്ഥാന്‍ പുറത്തായത്. ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് പിന്നില്‍ അഞ്ച് പോയന്റോടെ യുഎസ് അടുത്ത റൗണ്ടിലേക്ക് കടന്നു. രണ്ട് പോയന്റ് മാത്രമുള്ള പാകിസ്ഥാന്‍ ശേഷിക്കുന്ന മല്‍സരത്തില്‍ കാനഡയെ തോല്‍പ്പിച്ചാലും നാല് പോയന്റ് മാത്രമേ ആകൂ.
ഫ്‌ളോറിഡയില്‍ രാവിലെ പെയ്ത മഴയില്‍ ഗ്രൗണ്ടിലെ ചില ഭാഗങ്ങളില്‍ അപകടകരമായ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് മല്‍സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. ഗ്രൗണ്ട് സ്റ്റാഫ് മൈതാനത്തെ മല്‍സര സജ്ജമാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വീണ്ടും മഴയെത്തിയതോടെ യുഎസിന്റെ രാശി തെളിഞ്ഞു. പാകിസ്ഥാന്റെ ഹൃദയം തകര്‍ന്നു.
ഏഴാം തവണയാണ് ഒരു അസോസിയേറ്റഡ് ടീം ടി20 ലോകകപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. അയര്‍ലന്‍ഡ് (2009), നെതര്‍ലന്‍ഡ്‌സ് (2014, 2022), അഫ്ഗാനിസ്ഥാന്‍ (2016), നമീബിയ (2021), സ്‌കോട്ടലന്‍ഡ് (2021) എന്നീ അസോസിയേറ്റഡ് ടീമുകളാണ് മുന്‍പ് ഗ്രൂപ്പ് ഘട്ടം താണ്ടിയത്.
2014 ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുന്നത്. 2009 ലെ ചാംപ്യന്‍മാരായ പാക് ടീം ഏറ്റവും കൂടുതല്‍ തവണ ടി20 ലോകകപ്പ് സെമി കളിച്ചിട്ടുള്ള ടീമാണ്. കാനഡയുമായി ശേഷിക്കുന്ന മല്‍സരം കൂടി കളിച്ചിട്ട് പാക് ടീമിന് നാട്ടിലേക്ക് മടങ്ങാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്