സൂറിച്ച്: ലോകകപ്പ് ഫുട്ബോളിന് ആവേശം പകരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കളിക്കളത്തിൽ വിപ്ലവകരമായ നിയമമാറ്റങ്ങൾ പ്രഖ്യാപിച്ച് ഫിഫ. മത്സരങ്ങളിലെ സുതാര്യത ഉറപ്പാക്കാനും വംശീയ അധിക്ഷേപങ്ങൾ തടയാനുമായി കൊണ്ടുവന്ന പരിഷ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയം വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാർക്കെതിരെയുള്ള നടപടിയാണ്.
മൈതാനത്ത് തർക്കങ്ങൾക്കിടെയോ അല്ലാതെയോ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന താരങ്ങൾക്ക് ഇനി റഫറിമാർ നേരിട്ട് ചുവപ്പ് കാർഡ് നൽകും. വായനക്കാരെയും ക്യാമറകളെയും കബളിപ്പിച്ച് ലിപ് റീഡിംഗിലൂടെ കണ്ടെത്താനാകാത്ത വിധം വംശീയ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത് തടയാനാണ് ഈ കടുത്ത നീക്കം.
റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നേരെയുണ്ടായ അധിക്ഷേപങ്ങളും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിലെ വിവാദങ്ങളുമാണ് ഫിഫയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. കൂടാതെ, റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിടുന്നവർക്കും ഇനി ചുവപ്പ് കാർഡ് ലഭിക്കും.
അതേസമയം, സൂപ്പർ താരങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് മഞ്ഞക്കാർഡ് നിയമത്തിലെ ഇളവ്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷവും ക്വാർട്ടർ ഫൈനലിന് ശേഷവും മഞ്ഞക്കാർഡുകൾ റദ്ദാക്കും. ഇതോടെ സെമി ഫൈനലിൽ മഞ്ഞക്കാർഡ് ലഭിക്കുന്ന താരം ഫൈനലിൽ പുറത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. സെമിയിൽ ചുവപ്പ് കാർഡ് ലഭിച്ചാൽ മാത്രമേ ഫൈനൽ നഷ്ടമാകൂ.
മത്സരത്തിന്റെ വേഗത വർദ്ധിപ്പിക്കാനും ഫിഫ കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്ന താരം 10 സെക്കൻഡിനുള്ളിൽ ഗ്രൗണ്ട് വിട്ടില്ലെങ്കിൽ ആ ടീം ഒരു മിനിറ്റ് നേരം 10 പേരുമായി കളിക്കേണ്ടി വരും. ത്രോ-ഇന്നുകൾക്കും ഗോൾ കിക്കുകൾക്കും വിഷ്വൽ കൗണ്ട് ഡൗൺ ഏർപ്പെടുത്തുന്നതോടെ സമയം പാഴാക്കുന്നത് പൂർണ്ണമായും ഒഴിവാക്കാനാകും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 48 ടീമുകളുടെ ലോകകപ്പിൽ ഈ മാറ്റങ്ങൾ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
