തന്റെ ആറാം ലോകകപ്പ് പോരാട്ടത്തിനായി ആവേശം വിതറി കളത്തിലിറങ്ങിയ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ആരാധകർക്കും നിരാശയോടെ തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ കോംഗോ പോർച്ചുഗലിനെ 1-1 എന്ന സ്കോറിൽ സമനിലയിൽ തളച്ചു. 1974-ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കോംഗോ, മുൻ ചാമ്പ്യന്മാർക്കെതിരെ അത്യുജ്ജല പോരാട്ടമാണ് പുറത്തെടുത്തത്.
തന്റെ കരിയറിലെ അവസാന ലോകകപ്പിൽ കിരീടം ലക്ഷ്യമിട്ടിറങ്ങിയ 41-കാരനായ റൊണാൾഡോയ്ക്ക് മത്സരത്തിൽ ഒട്ടും തിളങ്ങാനായില്ല. ആദ്യ പകുതിയിൽ വെറും ഒരു തവണ മാത്രമാണ് താരത്തിന് എതിർ ബോക്സിൽ പന്ത് തൊടാനായത്. രണ്ടാം പകുതിയിൽ ലഭിച്ച രണ്ട് സുവർണ്ണ അവസരങ്ങൾ താരം പാഴാക്കുകയും ചെയ്തു. ലയണൽ മെസ്സി ഹാട്രിക്കോടെ ടൂർണമെന്റ് തുടങ്ങിയതിന്റെ സമ്മർദ്ദം റൊണാൾഡോയുടെ പ്രകടനത്തിൽ പ്രകടമായിരുന്നു.
മത്സരശേഷം കടുത്ത നിരാശയോടെ ഗ്രൗണ്ട് വിട്ട് ടണലിലേക്ക് നടന്നുപോയ റൊണാൾഡോയെ കോംഗോ ആരാധകർ 'മെസ്സി.. മെസ്സി..' എന്ന് ഉച്ചത്തിൽ വിളിച്ചുകൂവി പരിഹസിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കളിയുടെ ആറാം മിനിറ്റിൽ തന്നെ ജാവോ നെവസിലൂടെ പോർച്ചുഗൽ മുന്നിലെത്തിയിരുന്നു. നെവസിന്റെ മികച്ചൊരു ഹെഡ്ഡറാണ് പോർച്ചുഗലിന് ലീഡ് സമ്മാനിച്ചത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ യൊവാൻ വിസ്സയിലൂടെ കോംഗോ തിരിച്ചടിച്ചു. വിസ്സയുടെ ഹെഡ്ഡർ പോർച്ചുഗൽ വലകുലുക്കിയതോടെ കളി സമനിലയിലായി.
രണ്ടാം പകുതിയിൽ ഗോൾ നേടാൻ പറങ്കിപ്പട കിണഞ്ഞു ശ്രമിച്ചെങ്കിലും ആഫ്രിക്കൻ പുള്ളിപ്പുലികളുടെ പ്രതിരോധം തകർക്കാൻ അവർക്കായില്ല. ക്ലബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും തുടരുന്ന മെസ്സി-റൊണാൾഡോ പോരാട്ടത്തിന്റെ വീറും വാശിയും ഈ ലോകകപ്പിലും തുടരുമെന്ന് ഉറപ്പാക്കുന്നതാണ് ആദ്യ മത്സരങ്ങളിലെ പ്രകടനങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
