ഐ.പി.എൽ പതിനെട്ടാം സീസണിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. പരുക്കിനെത്തുടർന്ന് കെ.കെ.ആറിന്റെ ശ്രീലങ്കൻ പേസർ മതീഷ പതിരാനക്ക് ഐ.പി.എല്ലിൽ കളിക്കാനുള്ള അനുമതി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിഷേധിച്ചുവെന്നാണ് റിപ്പോർട്ട്. തുടയിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് പതിരാനയ്ക്ക് തുടയില് പരുക്കേറ്റത്. തുടർന്ന്, ലോകകപ്പിലെ മറ്റ് മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. 18 കോടി രൂപയ്ക്ക് ടീമിലെത്തിച്ച താരം എന്നാണ് ടീമിനൊപ്പം ചേരുക എന്ന കാര്യം ഇതുവരെ വ്യക്തമല്ല. താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ഇതുവരെ പകരക്കാരനെ പ്രഖ്യാപിക്കാൻ കെ.കെ.ആർ തയ്യാറായിട്ടുമില്ല.
താരത്തിനായി ഓരോ ദിവസവും വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും പിന്നീട് റദ്ദാക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 22കാരനായ താരം സീസണിന്റെ ആദ്യ ഘട്ടത്തിൽ ലഭ്യമായില്ലെങ്കിൽ അത് കൊൽക്കത്തയുടെ തന്ത്രങ്ങളെ സാരമായി ബാധിക്കും.
ടീമിലെ വിശ്വസ്തനായ ഇന്ത്യൻ പേസർ ഹർഷിത് റാണയ്ക്ക് പരുക്കേറ്റത് കൊൽക്കത്തയ്ക്ക് തിരിച്ചടിയാണ്. പരുക്കിനെത്തുടർന്ന് അദ്ദേഹത്തിന് ഈ സീസൺ നഷ്ടമാകും. കൂടാതെ, ലേലത്തിൽ ടീമിലെടുത്ത ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ബി.സി.സി.ഐ നിർദ്ദേശപ്രകാരം ടീമിൽ നിന്ന് റിലീസ് ചെയ്യേണ്ടി വന്നതും കെ.കെ.ആറിന് തിരിച്ചടിയായി. നിലവിൽ കെ.കെ.ആർ ടീമിലെ ഏക വിദേശ പേസർ സിംബാബ്വെ താരം ബ്ലെസിംഗ് മുസറബാനി മാത്രമാണ്.
മാർച്ച് 31ന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം. അതിന് മുൻപ് പേസ് നിരയിലെ ഈ വിടവ് എങ്ങനെ നികത്തുമെന്നത് ടീമിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
