മുൻ ലോകചാമ്പ്യന്മാരായ ഇറ്റലി ലോകകപ്പ് യോഗ്യതയ്ക്കരികിൽ. യൂറോപ്യൻ മേഖലയിലെ പ്ലേ ഓഫ് റൗണ്ടിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ വടക്കൻ അയർലൻഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇറ്റലി ലോകകപ്പ് ഫുട്‌ബോൾ സ്വപ്‌നങ്ങൾക്ക് അരികിലേക്ക് കുതിച്ചത്.
വിജയിച്ചില്ലെങ്കിൽ പുറത്തെന്ന സ്ഥിതിയിലാണ് അസൂറികൾ നിർണായക മത്സരത്തിന് വടക്കൻ അയർലൻഡിനെ നേരിടാനിറങ്ങിയത്. രണ്ടാം പകുതിയിലാണ് ഇറ്റലി രണ്ടു ഗോളുകളും നേടിയത്. 56-ാം മിനിറ്റിൽ മിഡ്ഫീൽഡർ സാന്ദ്രോ ടൊണാലിയാണ് കാത്തിരുന്ന ആദ്യ ഗോൾ അസൂറികൾക്ക് സമ്മാനിച്ചത്.
80-ാം മിനിറ്റിൽ മോയിസ് കീൻ ഇറ്റലിയുടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. തങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ ടീമുമായാണ് വടക്കൻ അയർലൻഡ് കളത്തിലിറങ്ങിയത്. യൂറോപ്പിൽ നിന്നും 16 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. 12 ടീമുകൾ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിച്ച നാല് സ്ഥാനങ്ങൾക്കായി പതിനാറ് ടീമുകളാണ് പ്ലേഓഫിൽ മത്സരിക്കുന്നത്.
2006ൽ ലോക ചാമ്പ്യന്മാരായശേഷം പിന്നീട് കഷ്ടകാലമായിരുന്നു. അടുത്ത രണ്ട് ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അസൂറിപ്പട മടങ്ങി. 2018ലും 2022ലും യോഗ്യതയും നേടിയില്ല. അതിനിടെ 2021ൽ യൂറോ നേടിയതാണ് ആകെയുള്ള നേട്ടം. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ഐയിൽ ഇറ്റലി ആറ് ജയവും രണ്ട് തോൽവിയുമടക്കം 18 പോയിന്റുമായി നോർവേയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി. ഇതോടെയാണ് ലോകകപ്പ് യോഗ്യതയ്ക്ക് പ്ലേ ഓഫ് കളിക്കാൻ നിർബന്ധിതരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
