ഐപിഎല്ലിന് മുന്നോടിയായി ടി20 ക്രിക്കറ്റിലെ തന്റെ ബാറ്റിംഗ് മികവിനെ ചോദ്യം ചെയ്യുന്നവർക്ക് ശക്തമായ മറുപടിയുമായി ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗിൽ. കഴിഞ്ഞ മൂന്ന് നാല് സീസണുകളിലായി ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് താനാണെന്നും, അതിനാൽ തന്നെ ആർക്കു മുന്നിലും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഗിൽ വ്യക്തമാക്കി. ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിനെത്തുടർന്നുള്ള വിമർശനങ്ങളോടും ചോദ്യങ്ങളോടും പ്രീസീസൺ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഗിൽ.
2022 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 46.2 ശരാശരിയിലും 149.78 സ്‌ട്രൈക്ക് റേറ്റിലും 2449 റൺസാണ് ഗിൽ ഐ.പി.എല്ലിൽ അടിച്ചുകൂട്ടിയത്. വിരാട് കോഹ്ലി മാത്രമാണ് (2378 റൺസ്) ഗില്ലിന് പിന്നിലായുള്ളത്. ഇന്ത്യൻ ടി20 ടീമിലെ ഓപ്പണർ സ്ഥാനത്തിനായി മത്സരിക്കുന്ന അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരേക്കാൾ ഏറെ മുന്നിലാണ് ഗില്ലിന്റെ ഐ.പി.എല്ലിലെ റൺ നേട്ടം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗിൽ വിമർശകരുടെ വായടപ്പിച്ചത്.
'കഴിഞ്ഞ കുറച്ചു സീസണുകളിലെ കണക്കുകൾ നോക്കിയാൽ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ഞാനാണെന്ന് മനസിലാവും. അതുകൊണ്ട് തന്നെ ഈ സീസണിൽ പ്രത്യേകിച്ചും എനിക്കൊന്നും തെളിയിക്കാനില്ല. ഗുജറാത്ത് ടീമിനായി കളിച്ച നാല് വർഷവും ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ ഞാൻ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഈ സീസണിലും ടീമിന് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നും രണ്ടാമതൊരു കിരീടം അധികം അകലെയല്ല' ഗിൽ പറഞ്ഞു.
ബാറ്റിംഗിൽ ആത്മവിശ്വാസമുണ്ടെങ്കിലും നായകനെന്ന നിലയിൽ ഗില്ലിന് ഈ സീസൺ നിർണായകമാണ്. ഹാർദിക് പാണ്ഡ്യ ടീം വിട്ടതിനുശേഷം ഗുജറാത്ത് ടൈറ്റൻസിന് പഴയ ഫോമിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഏഷ്യാ കപ്പിന് മുന്നോടിയായി സഞ്ജു സാംസണെ മറികടന്ന് ഇന്ത്യയുടെ ടി20 ടീമിൽ ഓപ്പണറായി ഇറങ്ങിയ ഗില്ലിന് ആ അവസരം മുതലാക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഈ വർഷം സഞ്ജു സാംസൺ ഓപ്പണറായി തിരിച്ചെത്തി. ഈ സാഹചര്യത്തിലാണ് ഐ.പി.എല്ലിലെ തന്റെ റെക്കോർഡുകൾ ചൂണ്ടിക്കാട്ടി ഗിൽ വിമർശകർക്ക് മറുപടി നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
