മുൻ ലോകകപ്പ് ജേതാവായ പരിശീലകൻ ഗാരി കേർസ്റ്റണെ ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. രണ്ട് വർഷത്തെ കരാറിലാണ് 58കാരനായ ഈ ദക്ഷിണാഫ്രിക്കൻ മുൻ താരം ചുമതലയേൽക്കുന്നത്. സ്വന്തം മണ്ണിൽ നടന്ന ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ സനത് ജയസൂര്യയ്ക്ക് പകരക്കാരനായാണ് കേർസ്റ്റൺ എത്തുന്നത്. 2025 ഏപ്രിൽ 15ന് ചുമതലയേൽക്കുന്ന കേർസ്റ്റണിന്റെ പ്രധാന ലക്ഷ്യം 2027ലെ ഏകദിന ലോകകപ്പിനായി ശ്രീലങ്കൻ ടീമിനെ സജ്ജമാക്കുക എന്നതാണ്.
ലക്ഷ്യം
2027 ലോകകപ്പ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു... ''ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന 2027 ഐ.സി.സി ഏകദിന ലോകകപ്പിനായി ശ്രീലങ്കൻ പുരുഷ ടീമിനെ ഒരുക്കുക എന്നതായിരിക്കും കേർസ്റ്റണിന്റെ പ്രധാന ഉത്തരവാദിത്തം. ശ്രീലങ്കൻ ക്രിക്കറ്റിന്റെ ഹൈ പെർഫോമൻസ് സെന്റർ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനം.'' ബോർഡ് വ്യക്തമാക്കി. 2028 ഏപ്രിൽ 14 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
ശ്രീലങ്കയിലെത്തുന്നതിന് മുൻപ് പാകിസ്ഥാൻ ടീമിനൊപ്പമുള്ള കേർസ്റ്റണിന്റെ കാലയളവ് ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. 2024 ഏപ്രിലിൽ ചുമതലയേറ്റ അദ്ദേഹം വെറും ആറ് മാസത്തിന് ശേഷം ഒക്ടോബറിൽ രാജിവെച്ചു. 2024 ടി20 ലോകകപ്പിൽ യുഎസ്എയോടും ഇന്ത്യയോടും പാകിസ്ഥാൻ തോറ്റത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പാകിസ്ഥാൻ ടീമിൽ ഒത്തൊരുമയില്ലെന്നും പ്രൊഫഷണൽ ഫിറ്റ്‌നസ് കുറവാണെന്നും കേർസ്റ്റൺ തുറന്നടിച്ചിരുന്നു. തന്റെ കരിയറിൽ ഇത്രയധികം ഭിന്നതയുള്ള മറ്റൊരു ടീമിനെ കണ്ടിട്ടില്ലെന്ന അദ്ദേഹത്തിന്റെ പരാമർശം വലിയ വാർത്തയായിരുന്നു.
ടീം സെലക്ഷൻ അധികാരം ബോർഡ് എടുത്തുമാറ്റിയതും ഭരണസമിതിയുടെ അനാവശ്യ ഇടപെടലുകളുമാണ് അദ്ദേഹത്തെ രാജിവെക്കാൻ പ്രേരിപ്പിച്ചത്. പാകിസ്ഥാനിലെ അനുഭവങ്ങൾ മാറ്റിനിർത്തിയാൽ, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഗാരി കേർസ്റ്റൺ. 2008 മുതൽ 2011 വരെ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം, 2011ൽ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ചു. 2011 -2013 കാലയളവിൽ ദക്ഷിണാഫ്രിക്കയെ എല്ലാ ഫോർമാറ്റുകളിലും ഒന്നാം നമ്പറിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ശ്രീലങ്കൻ ക്രിക്കറ്റിന്റെ പ്രതാപം തിരികെ കൊണ്ടുവരാൻ കേർസ്റ്റണിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
