ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ സെമി കാണാതെ പുറത്തായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിനൊരുങ്ങി പാക് താരം ഫഖർ സമൻ. ന്യൂസിലന്റിനെതിരായ പാകിസ്ഥാന്റെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ ഫഖർ സമൻ കണ്ണീരടക്കാനാവാതെ വിതുമ്പുകയായിരുന്നു. പരിക്കും ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ സെമി കാണാതെ പുറത്തായതും കണക്കിലെടുത്താണ് ഫഖർ സമൻ ഏകദിനങ്ങളിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതെന്ന് താരത്തോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. തന്റെ അടുത്ത സുഹൃത്തുക്കളോട് ഏകദിനങ്ങളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഫഖർ ചർച്ച ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്.
പാകിസ്ഥാനുവേണ്ടി 86 ഏകദിനങ്ങളിൽ കളിച്ച ഫഖർ സമൻ 11 സെഞ്ചുറികൾ അടക്കം 46.21 ശരാശരിയിൽ 3651 റൺസ് നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയായിരിക്കും തന്റെ അവസാന ഏകദിന ടൂർണമെന്റെന്നും ഏകദിന ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേളയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ഫഖർ സമൻ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.
സമീപകാലത്ത് നേരിട്ട ആരോഗ്യപ്രശ്‌നങ്ങളും ഫഖറിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. ഹൈപ്പോതൈറോയ്ഡിസമുള്ള ഫഖറിനോട് ഡോക്ടർമാർ രണ്ടരമാസത്തെ പൂർണ വിശ്രമം നിർദേശിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നതിനാൽ കഴിഞ്ഞ രണ്ട് മാസമായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ഫഖർ ചാമ്പ്യൻസ് ട്രോഫിയിലൂടെയാണ് തിരിച്ചുവന്നത്. എന്നാൽ ന്യൂസിലന്റിനെതിരായ മത്സരത്തിൽ പരിക്കേറ്റതോടെ ടൂർണമെന്റിൽ നിന്ന് പുറത്തുപോകേണ്ടിവന്നു.
വിദേശരാജ്യത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ ടി20 ലീഗുകളിൽ കളിക്കാനാണ് കൂടുതൽ താൽപര്യപ്പെടുന്നതെന്നും എന്നാൽ പാക് ക്രിക്കറ്റ് ബോർഡ് ഇതിന് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. 34കാരനായ ഫഖർ പാകിസ്ഥാനുവേണ്ടി മൂന്ന് ടെസ്റ്റിലും 92 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഏകദിനങ്ങളിൽ നിന്ന് വിരമിച്ചാലും ടി20യിൽ തുടർന്നും പാകിസ്ഥാനുവേണ്ടി കളിക്കാൻ ഫഖർ തയ്യാറായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്