വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചൂടേറിയ തര്‍ക്കത്തിന് ശേഷം, തന്റെ രാജ്യം ശാശ്വത സമാധാനം ആഗ്രഹിക്കുന്നുവെന്നും അത് കൈവരിക്കുന്നതിനുള്ള പാതയിലാണെന്നും ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പ്രതികരിച്ചു. തന്നെ പിന്തുണച്ചതിന് അമേരിക്കന്‍ ഭരണകൂടത്തിനും അമേരിക്കന്‍ ജനതയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. വാര്‍ത്താ സമ്മേളനം ഒഴിവാക്കി വൈറ്റ് ഹൗസ് വിട്ട സെലന്‍സ്‌കി എക്‌സിലാണ് പ്രതികരിച്ചത്.
'നന്ദി അമേരിക്ക, നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ഈ സന്ദര്‍ശനത്തിന് നന്ദി. യുഎസ് പ്രസിഡന്റിനും കോണ്‍ഗ്രസിനും അമേരിക്കന്‍ ജനതയ്ക്കും നന്ദി. ഉക്രെയ്‌നിന് നീതിയും ശാശ്വതവുമായ സമാധാനം ആവശ്യമാണ്, അതിനായി ഞങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു,' അദ്ദേഹം ട്വീറ്റ് ചെയ്തു.
റഷ്യയുമായുള്ള സമാധാന ഉടമ്പടി കൈവരിക്കുന്നതിന് നിര്‍ണായകമായ ഒരു ധാതു കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായാണ് സെലന്‍സ്‌കിയും ട്രംപും വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്. സെലന്‍സ്‌കി അനാദരവാണ് കാണിക്കുന്നതെന്നും മൂന്നാം ലോക മഹായുദ്ധവുമായി ചൂതാടുകയാണ് ഉക്രെയ്ന്‍ പ്രസിഡന്റെന്നും ട്രംപ് കുറ്റപ്പെടുത്തിയതോടെ സംഭാഷണം ചൂടേറിയ വാഗ്വാദത്തിലേക്ക് നീങ്ങി. മറുപടിയായി, റഷ്യയുമായുള്ള ട്രംപിന്റെ വര്‍ദ്ധിച്ചുവരുന്ന സഖ്യത്തെ സെലെന്‍സ്‌കി വെല്ലുവിളിക്കുകയും പുടിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇത് ഒരു പൂര്‍ണ്ണമായ ഏറ്റുമുട്ടലിലേക്ക് നയിച്ചു.
ട്രംപ് പെട്ടെന്ന് കൂടിക്കാഴ്ച അവസാനിപ്പിച്ചു പുറത്തിറങ്ങി. സെലെന്‍സ്‌കിയും വൈകാതെ വൈറ്റ് ഹൗസ് വിട്ടു. ഉക്രെയ്ന്‍ പ്രസിഡന്റിനോട് വൈറ്റ് ഹൗസില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ധാതു കരാറും ഒപ്പുവെച്ചില്ല.
ആകസ്മികമായി, വൈറ്റ് ഹൗസ് സംവാദത്തില്‍ പങ്കുചേര്‍ന്ന യുഎസ് വൈസ് പ്രസിഡന്റ് വാന്‍സും 'നന്ദി' പറയാത്തതിന് സെലന്‍സ്‌കിയെ വിമര്‍ശിച്ചിരുന്നു.
'നിങ്ങള്‍ നന്ദി പറഞ്ഞില്ല,' വാന്‍സ് പറഞ്ഞു. തര്‍ക്കത്തിനായി വൈറ്റ് ഹൗസില്‍ വന്നത് സെലന്‍സ്‌കി കാട്ടിയ അനാദരവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ ഒരുപാട് തവണ അമേരിക്കന്‍ ജനതയോട് നന്ദി പറഞ്ഞു' എന്ന് സെലെന്‍സ്‌കി, ശബ്ദം ഉയര്‍ത്തി പ്രതികരിച്ചു.
വാഷിംഗ്ടണിലെ ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഉക്രെയ്ന്‍ ഹൗസിലും നടത്തേണ്ടിയിരുന്ന പൊതുപരിപാടികളും സെലെന്‍സ്‌കി റദ്ദാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്