ടി20 ക്രിക്കറ്റ് ലോകകപ്പിൽ ഒമാനെതിരെ ഇംഗ്ലണ്ട് 3.1 ഓവറിൽ നേടിയ ജയം റെക്കോർഡ് ബുക്കിൽ. വെറും 19 പന്തുകൾ കൊണ്ട് ഒമാനെ തോൽപിച്ച ഇംഗ്ലണ്ട് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ജയത്തിന്റെ റെക്കോർഡ് സ്വന്തമാക്കി. മത്സരം ഒരു മണിക്കൂറും 42 മിനുറ്റും പിന്നിട്ടപ്പോഴേക്ക് ഒമാനെ ഇംഗ്ലണ്ട് തോൽപിച്ചു.
ട്വന്റി 20 ലോകകപ്പ് 2024ൽ ഇംഗ്ലണ്ടിന്റെ ആദ്യ ജയമാണ് ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ പിറന്നത്. ഒമാനെതിരെ 8 വിക്കറ്റിന്റെ തകർപ്പൻ ജയം മുൻ ചാമ്പ്യന്മാർ സ്വന്തമാക്കുകയായിരുന്നു. 48 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 3.1 ഓവറിൽ അടിച്ചെടുത്തു.
അതിവേഗ ചേസിംഗിനിടെ ഓപ്പണർ ഫിലിപ് സാൾട്ട് (3 പന്തിൽ 12), വൺഡൗൺ പ്ലെയർ വിൽ ജാക്‌സ് (7 പന്തിൽ 5) എന്നിവരെ ഇംഗ്ലണ്ടിന് നഷ്ടമായപ്പോൾ നായകൻ ജോസ് ബട്‌ലറും (8 പന്തിൽ 24), ജോണി ബെയ്ര്‍സ്റ്റോയും (2 പന്തിൽ 8) കളി 3.1 ഓവറിൽ തീർത്തു. ജയത്തോടെ സൂപ്പർ എട്ടിലെത്താനുള്ള സാധ്യതകൾ ഇംഗ്ലണ്ട് നിലനിർത്തി.
നേരത്തെ, നെറ്റ് റൺറേറ്റ് മനസിൽ കണ്ട് ടോസ് നേടിയിട്ടും ഒമാനെ ഇംഗ്ലണ്ട് ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇംഗ്ലണ്ട് ബൗളർമാർക്ക് മുന്നിൽ ഒമാൻ ബാറ്റർമാർക്ക് മറുപടിയുണ്ടായില്ല.
ആദിൽ റഷീദ് നാലും ജോഫ്രേ ആർച്ചർ, മാർക്ക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി. 13.2 ഓവറിൽ 47 റൺസിൽ ഒമാൻ ഓൾഔട്ടാവുന്നതാണ് കണ്ടത്. പ്രതിക് അഥാവാലെ (3 പന്തിൽ 5), കശ്യപ് പ്രജാപതി (16 പന്തിൽ 9), ആഖ്വിബ് ഇല്യാസ് (10 പന്തിൽ 8), ഷൊയൈബ് ഖാൻ(23 പന്തിൽ 11), സീഷാൻ മഖ്‌സൂദ് (5 പന്തിൽ 1), ഖാലിദ് കെയ്ൽ (3 പന്തിൽ 1), അയാൻ ഖാൻ (5 പന്തിൽ 1), മെഹ്‌റാൻ ഖാൻ (2 പന്തിൽ 0), ഫയാസ് ബട്ട് (7 പന്തിൽ 2), കലീമുള്ള (5 പന്തിൽ 5), ബിലാൽ ഖാൻ (1 പന്തിൽ 0*) എന്നിങ്ങനെയായിരുന്നു ഒമാൻ താരങ്ങളുടെ സ്‌കോർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്