2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കോംഗോയോട് സമനില വഴങ്ങിയതിന് പിന്നാലെ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ വിമർശനം ശക്തമാകുന്നു. ആറാം ലോകകപ്പ് കളിക്കുന്ന താരം എന്ന ലയണൽ മെസ്സിയുടെ റെക്കോർഡിനൊപ്പം റൊണാൾഡോ എത്തിയെങ്കിലും, മത്സരത്തിലെ താരത്തിന്റെ മോശം പ്രകടനം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഹൂസ്റ്റണിൽ നടന്ന മത്സരത്തിൽ ലഭിച്ച സുവർണ്ണ അവസരങ്ങൾ പാഴാക്കിയതാണ് 41-കാരനായ താരത്തെ പ്രതിക്കൂട്ടിലാക്കുന്നത്.
മത്സരത്തിന്റെ 68, 73 മിനിറ്റുകളിൽ സഹതാരം ഫ്രാൻസിസ്കോ കോൺസീസാവോ ഒരുക്കിനൽകിയ രണ്ട് മികച്ച അവസരങ്ങളാണ് റൊണാൾഡോ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പുറത്തേക്ക് അടിച്ചു കളഞ്ഞത്.
റൊണാൾഡോയുടെ പേരെടുത്തു പറയാതെ അദ്ദേഹത്തിന്റെ കളിശൈലിയെ കടുത്ത ഭാഷയിലാണ് ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെൻറി വിമർശിച്ചത്. "ദയവായി മനസ്സിലാക്കൂ, വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീം ഗോൾ നേടുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. റൊണാൾഡോയ്ക്ക് സ്വന്തമായി ഗോൾ അടിക്കണമെന്ന നിർബന്ധമുള്ളതുകൊണ്ട് അദ്ദേഹം തെറ്റായ പൊസിഷനിലാണ് നിന്നത്.
താരം സിക്സ് യാർഡ് ബോക്സിലേക്ക് നീങ്ങി നിന്നിരുന്നെങ്കിൽ ബ്രൂണോ ഫെർണാണ്ടസിന് അത് എളുപ്പത്തിൽ ഒരു ടാപ്പ്-ഇൻ ഗോൾ ആക്കി മാറ്റാമായിരുന്നു. ഇത് പ്രതിരോധിക്കാൻ എതിരാളികൾക്ക് എളുപ്പമായി," ഹെൻറി ഫോക്സ് സ്പോർട്സിനോട് പറഞ്ഞു.
അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോയുടെ സുവർണ്ണകാലം അവസാനിച്ചെന്ന സൂചനകളാണ് ഈ പ്രകടനം നൽകുന്നത്. പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകളിൽ (ലോകകപ്പ്, യൂറോ കപ്പ്) തുടർച്ചയായ 10 മത്സരങ്ങളായി റൊണാൾഡോയ്ക്ക് ഒരു ഗോൾ പോലും നേടാൻ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തിലെ സമനിലയോടെ ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിന് ഇനി വരും മത്സരങ്ങൾ നിർണ്ണായകമാണ്. ജൂൺ 23-നാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം. കരുത്തരായ ഉസ്ബെക്കിസ്ഥാനാണ് അടുത്ത കളിയിൽ പറങ്കിപ്പടയുടെ എതിരാളികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
