ഗുജറാത്ത് ജയന്റ്‌സിനെ വീഴ്ത്തിയത് 63റൺസിന്
ചെന്നൈ: ഐ.പി.എല്ലിൽ നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് 63 റൺസിന്റെ ആധികാരിക വിജയം നേടി. സീസണിലെ രണ്ടാം മത്സരത്തിലും വിജയിച്ച ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാമതായി തുടരുകയാണ്.
ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റാൻസ് നായകൻ ശുഭ്മാൻ ഗിൽ ചെന്നൈയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടി. മറുപടിക്കിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസിന് 143/8 എന്ന സ്‌കോറിലേ എത്താനായുള്ളൂ.
നായകൻ റുതുരാജ് ഗെയ്ക്ക്‌വാദ് (46), സഹ ഓപ്പണർ രചിൻ രവീന്ദ്ര (46) എന്നിവർ നൽകിയ മികച്ച തുടക്കമാണ് ചെന്നൈയെ നല്ല സ്‌കോറിലേക്ക് നയിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 5.2 ഓവറിൽ 62 റൺസാണ് നേടിയത്. റാഷിദ് ഖാനെ ഇറങ്ങിയടിക്കാനൊരുങ്ങിയ രചിനെ സ്റ്റംപ്‌ചെയ്ത സാഹ ചെന്നൈയുടെ ഓപ്പണിംഗ് പൊളിച്ചു.
11ാം ഓവറിൽ അജിങ്ക്യ രഹാനെയേയും (12) സാഹ സ്റ്റംപ് ചെയ്തുവിട്ടു. സായ് കിഷോറായിരുന്നു ബൗളർ. എന്നാൽ പകരമിറങ്ങിയ ശിവം ദുബെ തകർത്തടിച്ചു. 23 പന്തുകളിൽ രണ്ട് ഫോറും അഞ്ചുസിക്‌സുമടക്കം 51 റൺസ് നേടിയ ദുബെയാണ് ടോപ് സ്‌കോറർ.
36 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്‌സും പറത്തിയ റുതുരാജ് 13ാം ഓവറിൽ പുറത്തായശേഷം ഡാരിൽ മിച്ചലിനെ(24)ക്കൂട്ടിയായിരുന്നു ദുബെയുടെ റൺവേട്ട. 19ാം ഓവറിലാണ് ദുബെ പുറത്തായത്. അവസാന ഓവറിൽ സമീർ റിസ്‌വിയേയും (14) മിച്ചലിനെയും നഷ്ടമായി. ഗുജറാത്തിന് വേണ്ടി റാഷിദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറിൽ 49 റൺസ് വിട്ടുകൊടുക്കേണ്ടിവന്നു.
മറുപടിക്കിറങ്ങിയ ഗുജറാത്തിന്റെ വിക്കറ്റുകൾ കൃത്യസമയത്ത് വീഴ്ത്തിയാണ് ചെന്നൈ വിജയത്തിലേക്ക് നീങ്ങിയത്. ശുഭ്മാൻ ഗിൽ (8), സാഹ(21), വിജയ് ശങ്കർ (12), ഡേവിഡ് മില്ലർ(21), സായ് സുദർശൻ (37) എന്നിവർ പുറത്തായതോടെ 114/5 എന്ന നിലയിൽ പതറിയ ഗുജറാത്തിന് പരാജയം ഉറപ്പായിരുന്നു.
പിന്നീട് ഒമർസായ് (11), റാഷിദ് ഖാൻ (1), തേവാത്തിയ (6) എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടമായി. ചെന്നൈക്ക് വേണ്ടി ദീപക് ചഹർ, മുസ്താഫിസുർ റഹ്മാൻ, തുഷാർദേശ്പാണഡെ എന്നിവർ രണ്ട് വിക്കറ്റ് വീതവും മിച്ചൽ, പതിരാന എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്