കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾക്ക് ആവേശം പകർന്നുകൊണ്ട് പ്രമുഖ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരം കൊച്ചിയിലെത്തുന്നു. കാൽപ്പന്തു കളിയുടെ നെഞ്ചിടിപ്പായ ബ്രസീലിന്റെ മുൻ ലോകകപ്പ് ജേതാക്കളും ഇന്ത്യൻ ഫുട്‌ബോളിലെ പ്രമുഖരും നേർക്കുനേർ വരുന്ന മത്സരത്തിന് സെപ്തംബർ 20ന് കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയം വേദിയാകും. 2002ൽ ബ്രസീലിന് ലോകകിരീടം നേടിക്കൊടുത്ത ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന ബ്രസീൽ ലെജൻഡ്‌സ് ടീമും, ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലാണ് ഈ സൗഹൃദപ്പോരാട്ടം. മത്സരത്തിന്റെ ടിക്കറ്റ് പ്രകാശന കർമ്മം കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫിഷറീസ്‌സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു.
ഫുട്‌ബോൾ ലോകത്തെ മാന്ത്രികൻ റൊണാൾഡീഞ്ഞോ, സൂപ്പർ താരം റിവാൾഡോ എന്നിവർ വീണ്ടും ബൂട്ട് കെട്ടി കൊച്ചിയിൽ ഇറങ്ങുന്നു എന്നതാണ് കായികപ്രേമികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇവർക്ക് പുറമെ എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോൾകീപ്പർ ഗോമസ്, അമാരൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ, കമാൻഡുകായ, എലിവെൽട്ടൺ, സൂസ, പാര, ഡിയോഗോ എന്നിവരടങ്ങുന്ന ശക്തമായ നിരയാണ് ബ്രസീൽ പക്ഷത്തുള്ളത്. മലയാളി താരം ഐ.എം. വിജയൻ നയിക്കുന്ന ഇന്ത്യൻ നിരയിൽ സി.കെ. വിനീത്, ജോ പോൾ അഞ്ചേരി, കെ.ടി. ചാക്കോ തുടങ്ങിയ ഇന്ത്യൻ ഫുട്‌ബോളിലെ മുൻകാല സൂപ്പർ താരങ്ങൾ അണിനിരക്കും.
ഗാമൻ വേൾഡ് സ്‌പോർട്‌സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് ഈ വൻകിട കായികമാമാങ്കം ഇന്ത്യയിലെത്തിക്കുന്നത്. ബ്രസീൽ മുൻ താരങ്ങളുടെ ആഗോള ടൂറിന്റെ ഭാഗമായി അഞ്ച് പ്രധാന നഗരങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നിവയാണ് ഈ വേദികൾ. ഇതിൽ ചെന്നൈയിൽ നടന്ന ആദ്യ മത്സരം വൻ വിജയമായിരുന്നു. ടൂറിലെ രണ്ടാമത്തെ മത്സരത്തിനാണ് ഇപ്പോൾ കൊച്ചി വേദിയാകുന്നത്.
മുൻ ലോകകപ്പ് ഹീറോകളെ നേരിട്ട് കാണാനും അവരുടെ കളി ആസ്വദിക്കാനും കൊച്ചിയിലേക്ക് കാണികളുടെ വൻ ഒഴുക്കുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
