ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര വിജയിച്ച് ബംഗ്ലാദേശ്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ച് ഒരു കളി ബാക്കി നിൽക്കെയാണ് ബംഗ്ല കടുവകളുടെ നേട്ടം.
മഴ നിയമപ്രകാരം അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 42 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. 41 ഓവറിൽ 191 ആക്കി പുനർനിശ്ചയിച്ച ലക്ഷ്യം 35 ഓവറിൽ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ആതിഥേയർ മറികടക്കുകയായിരുന്നു. ബംഗ്ല പേസർ മുസ്താഫിസുർ റഹ്മാനാണ് പ്ലെയർ ഓഫ് ദി മാച്ച്.
വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി സൗമ്യ സർക്കാർ 42(47), നജ്മുൾ ഹുസൈൻ ഷാന്റോ 41(53), വിക്കറ്റ് കീപ്പർ ലിറ്റൺ ദാസ് 21(18), മൊസദക്ക് ഹുസൈൻ 15(14) റൺസ് വീതം നേടി പുറത്തായി. ഓപ്പണർ തൻസീദ് ഹസൻ തമീം റണ്ണൊന്നും നേടാതെ മടങ്ങിയപ്പോൾ തൗഹിദ് ഹൃദോയ് 40*(55), ക്യാപ്ടൻ മെഹ്ദി ഹസൻ മിറാസ് 22*(22) എന്നിവർ പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി സേവ്യർ ബാർട്‌ലെറ്റ്, റൈലി മെറിഡിത്ത്, ആദം സാംപ, മാറ്റ് റെൻഷാ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി തിളങ്ങിയത് മാർനസ് ലാബുഷെയ്ൻ 55*(85), എട്ടാമനായി ക്രീസിലെത്തി അർദ്ധ സെഞ്ച്വറി നേടി സേവ്യർ ബാർട്‌ലെറ്റ് 52(48) എന്നിവരാണ്. സ്‌കോർബോർഡിൽ ഒരു റൺ പോലും ആകുന്നതിന് മുമ്പ് ലോകചാമ്പ്യൻമാർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുകയും, ഒരവസരത്തിൽ 25ന് നാല് എന്ന നിലയിൽ കൂട്ടത്തകർച്ചയെ അഭിമുഖീകരിക്കുകയും ചെയ്തിരുന്നു. 81ന് ആറ് എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ലബുഷെയ്ൻ - ബാർട്‌ലെറ്റ് സഖ്യം ഏഴാം വിക്കറ്റിൽ നേടിയ 103 റൺസ് കൂട്ടുകെട്ടാണ് വൻ നാണക്കേട് ഒഴിവാക്കിയത്.
മാത്യു ഷോർട്ട്, കൂപ്പർ കണോലി, മാറ്റ് റെൻഷാ എന്നീ മുൻനിര ബാറ്റർമാർ പൂജ്യത്തിന് പുറത്തായി. ജോഷം ഇംഗ്ലിസ് 34(38), അലക്‌സ് ക്യാരി 13(17), കാമറൂൺ ഗ്രീൻ 25(50) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. ബംഗ്ലാദേശിനായി മുസ്താഫിസുർ റഹ്മാൻ, താസ്‌കിൻ അഹമ്മദ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ തൻവീർ ഇസ്ലാം രണ്ട് വിക്കറ്റുകൾ നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
