തുടർച്ചയായി രണ്ടാം തവണയും ഐ.സി.സിയുടെ ടി20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുൻ ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീൻ. പക്ഷെ മിന്നുന്ന പ്രകടനങ്ങളിലൂടെ ടീമിന്റെ ഹീറോയും പ്ലെയർ ഓഫ് ദി ടൂർണമെന്റുമായി മാറിയ സഞ്ജു സാംസണിനെ കുറിച്ച് പരസ്പര വിരുദ്ധമായ അഭിപ്രായപ്രകടനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന തീർത്തും ഏകപക്ഷീയമായ കലാശപ്പോരാട്ടത്തിൽ ന്യൂസിലാൻഡിനെ 96 റൺസിനു മുക്കിയാണ് സൂര്യകുമാർ യാദവും സംഘവും വീണ്ടുമൊരു ലോകകിരീടത്തിനവകാശികളായത്. ഇതോടെ പല റെക്കോർഡുകളും ടീം ഇന്ത്യ തകർത്തെറിയുകയും ചെയ്തു.
ന്യൂസിലാൻഡുമായുള്ള ഫൈനലിലുൾപ്പെടെ ലോകകപ്പിൽ തുടർച്ചയായി മൂന്നു മൽസരങ്ങളിൽ ഇന്ത്യൻ വിജയശിൽപ്പിയായിട്ടും സഞ്ജു സാംസണിനെ കുറിച്ച് വളരെ വിചിത്രമായ നിരീക്ഷണമാണ് മുഹമ്മദ് അസ്ഹറുദ്ദീൻ നടത്തിയത്. വെസ്റ്റ് ഇൻഡീസുമായുള്ള ഡു ഓർ ഡൈ സൂപ്പർ എട്ട് പോരിൽ പുറത്താവാതെ 97 റൺസുമായി സഞ്ജു റൺചേസിൽ കസറിയിരുന്നു. അതിനു ശേഷം ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ മുംബൈയിലെ വാംഖഡെയിൽ ടീം ആദ്യം ബാറ്റ് ചെയ്തപ്പോൾ 89 റൺസോടെ ടോപ്‌സ്‌കോററായി മാറി.
അതിനു ശേഷം ഫൈനലിലും 89 റൺസുമായി ഒരിക്കൽക്കൂടി സഞ്ജു ഇന്ത്യൻ ബാറ്റിങിലെ നെടുംതൂണാവുകയും ചെയ്തു. 321 റൺസാണ് വെറും അഞ്ചു കളിയിൽ അദ്ദേഹം അടിച്ചെടുത്തത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഒരു എഡിഷനിൽ കൂടുതൽ റൺസെടുത്ത ഇന്ത്യൻ താരമായി സഞ്ജു മാറുകയും ചെയ്തു.
സഞ്ജു സാംസൺ ആളുകളുടെയോ, ടീമിലേക്കു തിരഞ്ഞെടുത്തവരുടെയോ പ്രതീക്ഷയ്‌ക്കൊത്തുയർന്നിരുന്നില്ല. ഇപ്പോൾ അദ്ദേഹം കൂടുതൽ പക്വത നേടിയിരിക്കുകയാണ്. വിക്കറ്റിൽ തുടർന്നാൽ മാത്രമേ നിങ്ങൾക്കു സ്‌കോർ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നു മനസിലാക്കാൻ സഞ്ജുവിനു സമയമെടുക്കേണ്ടി വന്നു. നിങ്ങൾ അതു ചെയ്തില്ലെങ്കിൽ റണ്ണുമെടുക്കാൻ കഴിയില്ല'അസ്ഹർ വ്യക്തമാക്കി.
'വളരെയധികം കഠിനാധ്വാനം നടത്തിയിട്ടുണ്ടെന്നാണ് ലോകകപ്പിലെ അവസാനത്തെ മൂന്നു മൽസരങ്ങളിൽ സഞ്ജുവിന്റെ പ്രകടനം കാണിച്ചുതരുന്നത്. അദ്ദേഹത്തെ കുറിച്ച് എനിക്കു വളരെയധികം സന്തോഷമുണ്ട്. ഷോട്ടുകൾ കളിക്കാൻ സഞ്ജുവിന്റെ പക്കൽ ഒരുപാട് സമയമുണ്ടായിരുന്നു. അസാധാരണ പ്രതിഭയും അദ്ദേഹത്തിനുണ്ട് ' മുൻ ക്യാപ്ടൻ പറയുന്നു.
ഐ.സി.സിയുടെ ടി20 ലോകകിരീടം രണ്ടു തവണ സ്വന്തമാക്കിയ ഇന്ത്യൻ ടീം 2028ലും ചാമ്പ്യന്മാരായി ഹാട്രിക് തികയ്ക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നു മുഹമ്മദ് അസ്ഹറുദ്ദീൻ അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
