ചെന്നൈ: സൂര്യ നായകനായ 'കറുപ്പ്' സിനിമയുടെ റിലീസ് വൈകിയ സംഭവത്തിൽ സംവിധായകൻ ആർജെ ബാലാജിക്കെതിരെ രൂക്ഷ വിമർശനവുമായി ഫിനാൻഷ്യറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യം. ചിത്രത്തിന്റെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ബാലാജി സ്വന്തമാക്കാൻ ശ്രമിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
'കറുപ്പ്' റിലീസ് പ്രതിസന്ധിയിലായപ്പോൾ പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങിയത് നടൻ സൂര്യ മാത്രമാണെന്ന് സുബ്രഹ്മണ്യം പറഞ്ഞു. റിലീസ് വൈകുന്ന സാഹചര്യത്തിൽ സംവിധായകനും സജീവമായി ഇടപെടേണ്ടതായിരുന്നു. എന്നാൽ ആർജെ ബാലാജി കാറിലിരുന്ന് കരഞ്ഞുകൊണ്ട് വീഡിയോ പുറത്തിറക്കുകയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ചിത്രത്തിൽ താൻ നിക്ഷേപിച്ച തുകയുടെ പകുതി പോലും ഇതുവരെ തിരികെ ലഭിച്ചിട്ടില്ലെന്നും സുബ്രഹ്മണ്യം ആരോപിച്ചു. റിലീസ് സംബന്ധിച്ച പ്രതിസന്ധികൾ പരിഹരിക്കാൻ സൂര്യ നടത്തിയ ഇടപെടലുകളാണ് സിനിമയെ തിയേറ്ററിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ് 14-ന് റിലീസ് ചെയ്യാനിരുന്ന 'കറുപ്പ്' സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഒരു ദിവസം വൈകിയാണ് തിയേറ്ററുകളിലെത്തിയത്. റിലീസ് വൈകിയതിനെ തുടർന്ന് ആർജെ ബാലാജി വികാരാധീനനായി വീഡിയോ പങ്കുവെച്ചത് വലിയ ചർച്ചയായിരുന്നു.
റിലീസിന് ശേഷം മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയുടെ കളക്ഷൻ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ.
ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യയ്‌ക്കൊപ്പം തൃഷ, അനഘ രവി, ഇന്ദ്രൻസ്, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ആർജെ ബാലാജിയും ചിത്രത്തിൽ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചു. തിയേറ്റർ പ്രദർശനം പൂർത്തിയാക്കിയ ചിത്രം നിലവിൽ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
