ചെന്നൈ: വിജയ് നായകനായ ‘ജനനായകൻ’ സിനിമയുമായി ബന്ധപ്പെട്ട ഹർജി പിൻവലിക്കാൻ നിർമാതാക്കൾക്ക് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകുന്നതിനെതിരെ നൽകിയ ഹർജിയാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് പിൻവലിച്ചത്.
സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി വഴി സർട്ടിഫിക്കറ്റ് നേടാൻ തീരുമാനിച്ചതായാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചത്. നിയമപോരാട്ടം തുടർന്നാൽ റിലീസ് കൂടുതൽ വൈകാനും സാമ്പത്തിക നഷ്ടം വർധിക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.
ആദ്യമായി സിംഗിൾ ബെഞ്ച് നിർമാതാക്കൾക്ക് അനുകൂലമായി വിധി നൽകിയിരുന്നെങ്കിലും പിന്നീട് ഡിവിഷൻ ബെഞ്ച് അത് സ്റ്റേ ചെയ്തു. സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇടപെടൽ ഉണ്ടായില്ല. ഇതോടെ കേസ് വീണ്ടും സിംഗിൾ ബെഞ്ചിലേക്ക് എത്തിയപ്പോൾ നിർമാതാക്കൾ ഹർജി പിൻവലിച്ച് റിവ്യൂ കമ്മിറ്റിയെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു.
ചിത്രത്തിന് ആദ്യം യു/എ സർട്ടിഫിക്കറ്റ് നൽകാനായിരുന്നു പരിശോധനാ സമിതിയുടെ തീരുമാനം. എന്നാൽ സിനിമയിലെ ചില രംഗങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതും പ്രതിരോധ സേനയുടെ ചിഹ്നങ്ങൾ തെറ്റായി ഉപയോഗിച്ചതുമാണെന്ന പരാതിയെ തുടർന്ന് റിവ്യൂ കമ്മിറ്റിക്ക് കൈമാറി. ഏകദേശം 500 കോടി രൂപ ചെലവഴിച്ച ചിത്രത്തിന്റെ റിലീസ് വൈകുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നാണ് നിർമാതാക്കളുടെ വിലയിരുത്തൽ. ഒടിടി റിലീസുമായി ബന്ധപ്പെട്ട സമ്മർദവും നിലനിൽക്കുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമെന്ന നിലയിൽ സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് ആരാധകർ പുലർത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
