നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്. റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ 270 കോടി രൂപ നേടിയ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ.
ചിത്രവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്നത് മറ്റൊരു കൗതുകകരമായ വിവരമാണ്. നിവിൻ പോളിയെ നായകനായി തീരുമാനിക്കുന്നതിന് മുൻപ് ആസിഫ് അലിയെയും ടൊവിനോ തോമസിനെയും ചിത്രത്തിനായി പരിഗണിച്ചിരുന്നുവെന്നാണ് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കിരൺ ജോഷിയും എഡിറ്റർ ആകാശ് ജോസഫ് വർഗീസും മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ബെത്‌ലഹേം’ എന്ന ചിത്രത്തിന്റെ കഥ ആദ്യഘട്ടത്തിൽ ആസിഫ് അലിയോട് പങ്കുവെച്ചിരുന്നുവെന്ന് ആകാശ് പറഞ്ഞു. ടൊവിനോ തോമസിനോട് നേരിട്ട് കഥ പറഞ്ഞിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും അദ്ദേഹത്തിന്റെ മാനേജരുമായി ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നതായി ആകാശ് വ്യക്തമാക്കി.
എന്നാൽ ചിത്രത്തിന്റെ ഇപ്പോഴത്തെ രൂപത്തിലേക്ക് എത്താൻ ഏറെ മാറ്റങ്ങൾ സംഭവിച്ചിരുന്നുവെന്നാണ് തിരക്കഥാകൃത്ത് കിരൺ ജോഷിയുടെ വെളിപ്പെടുത്തൽ. ഏകദേശം മൂന്ന്–നാല് വർഷം മുൻപ് മറ്റൊരു നിർമാണ കമ്പനിക്കുവേണ്ടിയാണ് സിനിമ ആദ്യം ആലോചിച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി പ്രോജക്ടിൽ മാറ്റങ്ങൾ വന്നതോടെ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ പരിഗണനയിലെത്തുകയായിരുന്നു.
ഭാവന സ്റ്റുഡിയോസിന്റെ ഭാഗമായതോടെയാണ് ചിത്രത്തിലെ നായക കഥാപാത്രം നിവിൻ പോളിയിലേക്ക് എത്തുന്നതെന്നും കിരൺ പറഞ്ഞു. നിലവിൽ മികച്ച പ്രതികരണവും വലിയ ബോക്‌സ് ഓഫീസ് വിജയവും സ്വന്തമാക്കിയ ചിത്രം ഇതോടെ മലയാള സിനിമയിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണിത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അന്യഭാഷാ റിലീസുകളിലും മികച്ച നേട്ടം കൈവരിക്കുമോയെന്നാണ് ഇനി സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
