പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒമ്പത് മണി വരെയുള്ള കണക്കുകൾ പുറത്ത് വന്നപ്പോൾ എല്ലാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ 8.2 ശതമാനം പോളിങ് രേഖപ്പെടുത്തി. സിക്കിം 7.99, ത്രിപുര 15.21, ഉത്തർപ്രദേശ് 12.66, ഉത്തരാഖണ്ഡ് 10.54, മേഘാലയ 13.71, മിസോറാം 10.84, നാഗാലാൻഡ് 9.66, പുതുച്ചേരി 8.78, രാജസ്ഥാൻ 10.67 എന്നിങ്ങനെയാണ് കണക്കുകള്‍.
പോളിങ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ പ്രമുഖരെല്ലാം വോട്ട് രേഖപ്പെടുത്തി. അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലും സംഘർഷം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിൽ പരസ്പരം പഴിചാരി ബിജെപിയും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.
ചന്ദമാരിയിൽ ആളുകൾ വോട്ട് ചെയ്യുന്നത് തടയാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞെന്ന് ബിജെപി ആരോപിച്ചു. ബേഗക്കട്ട മേഖലയിൽ ബിജെപി പ്രവർത്തകർ ആളുകളെ ഭീഷണിപ്പെടുത്തിയതായും ടിഎംസി ആരോപിച്ചു. രാവിലെ 10 മണിയോടെ കൂച്ച് ബിഹാർ മേഖലയിൽ മാത്രം നിരവധി പരാതികളാണ് ലഭിച്ചത്.
അതിനിടെ, ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ സ്‌ഫോടനം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ബീജാപൂര്‍ ജില്ലയിലെ ഗുല്‍ഗാം മേഖലയില്‍ വെള്ളിയാഴ്ച രാവിലെ ആയിരുന്നു സ്‌ഫോടനം. പോളിങ് സ്‌റ്റേഷന് 500 മീറ്റര്‍ മാത്രം മാറിയുണ്ടായ സ്‌ഫോടനത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലെ അല്‍മോറ സുനിയക്കോട്ട് ഗ്രാമത്തിലെ വോട്ടര്‍മാര്‍ 'റോഡ് നഹി തോ വോട്ട് നഹി' എന്ന മുദ്രാവാക്യവുമായി ഘോഷയാത്ര നടത്തുകയും വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു.102 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഒന്നാം ഘട്ട വോട്ടടുപ്പില്‍ ജന പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
യുവാക്കളും ആദ്യമായി വോട്ടുചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി വിവിധ ഭാഷകളില്‍ പങ്കുവച്ച എക്‌സ് കുറിപ്പില്‍ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിന് തുടക്കമാവുകയാണ്. ഒരോ വോട്ടിനും മൂല്യമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും ആഹ്വാനം ചെയ്തു.
1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിതിൻ ഗഡ്കരി, കെ അണ്ണാമലൈ, ജിതിൻ പ്രസാദ, ജിതൻ റാം മാഞ്ചി, നകുൽ നാഥ്, ഗൗരവ് ഗൊഗോയ്, ഇമ്രാൻ മസൂദ്, കാർത്തി ചിദംബരം, തമിഴിസൈ സൗന്ദരരാജൻ, ദയാനിധി മാരൻ എന്നിവരും വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നേരിടുന്ന പ്രധാന സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്