തിരുവനന്തപുരം: ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ പ്രശ്‌നത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ സി.പി.എം കര്‍ശന നടപടിക്ക്. തിരഞ്ഞെടുപ്പിന് ശേഷം അച്ചടക്കനടപടികളിലേക്ക് കടക്കാനാണ് നേതൃത്തത്തിന്റെ തീരുമാനം.
വിവാദം ഉണ്ടായ ഉടനെ കേന്ദ്രനേതൃത്വം സംസ്ഥാനനേതൃത്വത്തോട് വിവരങ്ങള്‍ തേടിയിരുന്നു. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി.ക്കെതിരേ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇ.പി.ക്ക് കനത്ത ജാഗ്രതക്കുറവുണ്ടായെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഇ.പിയെ പരസ്യമായി തള്ളിപ്പറയാതെ തല്‍കാലം വിവാദം അവസാനിപ്പിക്കാനാണ് ധാരണ.
കേന്ദ്രകമ്മിറ്റിയില്‍ നിന്നോ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നോ സസ്‌പെന്‍ഷനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സി.പി.എം വൃത്തങ്ങള്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലെ ചര്‍ച്ചയുടെ വികാരം അടിസ്ഥാനമാക്കി സംസ്ഥാന കമ്മിറ്റിയും വിഷയം പരിശോധിക്കും. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ചര്‍ച്ച സെക്രട്ടേറിയറ്റില്‍ ഉണ്ടായിട്ടില്ലെങ്കിലും ഇങ്ങനെയൊരു ഗൗരവപ്പെട്ട പ്രശ്‌നത്തില്‍ സി.പി.ഐയുടെ വികാരം മാനിക്കാതിരിക്കാനാവില്ല.
പാര്‍ട്ടിക്കു പ്രതിസന്ധി സൃഷ്ടിച്ച ആരോപണങ്ങള്‍ നിയമപരമായി നേരിടാനും ദല്ലാള്‍ നന്ദകുമാറിനെപ്പോലുള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കാനും ഇ.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നന്ദകുമാറിന്റെയും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെയും പേരില്‍ കേസുമായി മുന്നോട്ടുപോയാല്‍ വിവാദങ്ങള്‍ പ്രതിരോധിക്കാനാവുമെന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്