തിരുവനന്തപുരം: സിപിഎമ്മിന്റെ കണ്ണൂർ നേതാക്കളിൽ എന്നും വേറിട്ട് നിൽക്കുന്നയാളാണ് കോടിയേരി ബാലകൃഷ്ണൻ. എതിരാളികളെപ്പോലും സ്വതസിദ്ധമായ പുഞ്ചിരിയോടെ ഏറ്റുവാങ്ങാനുള്ള അസാമാന്യമായ കഴിവ് കോടിയേരി കാണിച്ചെങ്കിലും ആവശ്യമുള്ളപ്പോൾ കടുത്ത നിലപാട് സ്വീകരിക്കാൻ മടിച്ചില്ല. പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടി വലിയ വെല്ലുവിളികൾ നേരിടുമ്പോഴും ക്രൈസിസ് മാനേജരുടെ റോൾ ഏറ്റെടുക്കുന്നതിലും പ്രശ്‌നത്തിന് വേഗത്തിൽ പരിഹാരം കാണുന്നതിലും അദ്ദേഹം മികച്ച വൈദഗ്ധ്യം പ്രകടിപ്പിച്ചു.
പാര്‍ട്ടിയിലെ ഏതൊരു പ്രവര്‍ത്തകനും എപ്പോഴും ധൈര്യപൂര്‍വം കോടിയേരിയെ സമീപിക്കാമായിരുന്നു. ഇത് തന്നെയായിരുന്നു മുന്നണിയിലെ മറ്റ് കക്ഷികളോട് വലുപ്പചെറുപ്പമില്ലാതെ കോടിയേരി സ്വീകരിച്ചിരുന്ന നയം. സിപിഎം - സിപിഐ അഭിപ്രായഭിന്നതകളിലും കോടിയേരിയുടെ ഇടപെടൽ പലഘട്ടത്തിലും മഞ്ഞുരുക്കി.
വി എസ്- പിണറായി പോര് രൂക്ഷമായ ഘട്ടത്തിൽ കോടിയേരി പലപ്പോഴും നയതന്ത്രജ്ഞന്റെ റോളേറ്റെടുത്തു. 2015ൽ സമ്മേളന നഗരിയിൽ നിന്ന് വി എസ് പിണങ്ങിപോയി. മടക്കിക്കൊണ്ടുവരാൻ സീതാറാം യെച്ചൂരി അടക്കമുള്ളവർ ശ്രമിച്ചെങ്കിലും വഴങ്ങാതെ വിഎസ് ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തെ കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. വി എസ് പാർട്ടിക്ക് പുറത്തേക്ക് എന്ന അഭ്യൂഹം ശക്തമായി. എന്നാൽ കോടിയേരിയുടെ ഇടപെടൽ അന്ന് ഫലം കണ്ടു.
പിണറായി വിജയനുമായി എന്നും നല്ല ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു കോടിയേരി. വിഭാഗീയത ഇല്ലാതാക്കി പാർട്ടിയും സർക്കാരും ഒരേ വഴിക്ക് നീങ്ങുന്നതാണ് പിന്നീട് കേരളം കണ്ടത്. പുതിയ തലമുറയെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നതാണ് മറ്റൊരു നേട്ടം. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ടേം പൂർത്തിയാക്കിയവരെ മാറ്റുക എന്ന മാനദണ്ഡവും പുതിയ അനുഭവമായി.
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം ഇ.കെ. നായനാർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോടിയേരിയുടെ അവസാന ചടങ്ങ്. അതിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ- "വിശക്കുന്നവർക്ക് ഭക്ഷണവും രോഗിക്ക് ചികിത്സയും ഉറപ്പാക്കാൻ കഴിയുന്ന പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനമാണ്. ജനങ്ങൾക്ക് സഹായമുണ്ടെന്നും ഞങ്ങൾ അവർക്കൊപ്പമുണ്ടെന്നും തോന്നുമ്പോൾ പാർട്ടി ശക്തമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്