ബംഗളുരു: കർണാടകയിലെ മുതിർന്ന ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെഎസ് ഈശ്വരപ്പയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വിമത പ്രവർത്തനങ്ങൾ നടത്തി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന വിശദീകരണത്തോടെയാണ് കർണാടക ബിജെപിയുടെ അച്ചടക്ക സമിതി പുറത്താക്കിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ശിവമോഗ മണ്ഡലത്തിൽ പാർട്ടി യുടെ ഔദ്യോഗിക സ്ഥാനാർഥിയായ ബിഎസ് യെദ്യൂരപ്പയുടെ മകൻ ബിവൈ രാഘവേന്ദ്രക്കെതിരെ ഈശ്വരപ്പ വിമതനായി മത്സരിക്കുകയാണ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിട്ടും ഈശ്വരപ്പ തീരുമാനത്തിൽ ഉറച്ചു നിന്നതോടെയാണ് ബിജെപി അച്ചടക്ക നടപടിയിലേക്കു കടന്നത്.
"പാർട്ടി നിർദേശം അവഗണിച്ചാണ് നിങ്ങൾ വിമത സ്ഥാനാർഥിയായി ശിവമോഗ മണ്ഡലത്തിൽ മത്സരിക്കുന്നത്. ഇത് പാർട്ടിക്ക് നാണക്കേടുണ്ടാക്കി. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. അതിനാൽ നിങ്ങളെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കുകയും ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്യുന്നു". അച്ചടക്ക സമിതി ഈശ്വരപ്പക്കയച്ച കത്തിൽ പറയുന്നു.
ഹവേരി ലോക്‌സഭാ മണ്ഡലത്തിൽ മകൻ കെ.ഇ.കാന്തേഷിന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഈശ്വരപ്പ ബിജെപി നേതൃത്വവുമായി ഏറ്റുമുട്ടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചപ്പോൾ ഈശ്വരപ്പ കലാപക്കൊടി ഉയർത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണിൽ വിളിച്ച് അനുനയിപ്പിക്കുകയായിരുന്നു.
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മകന് ഹാവേരി സീറ്റ് നൽകുമെന്ന് ബിജെപി ദേശീയ നേതൃത്വം ഈശ്വരപ്പയ്ക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ ഹാവേരിയിൽ കാന്തേഷിന് പകരം മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പേര് കണ്ടതോടെ ഈശ്വരപ്പ ഞെട്ടി മകന് ടിക്കറ്റ് ലഭിക്കാതിരിക്കാൻ യെദ്യൂരപ്പയും മകൻ ബി വൈ രാഘവേന്ദ്രയും ചരടുവലിച്ചെന്നും ഈശ്വരപ്പ ആരോപിച്ചു.
കർണാടക ബിജെപിയിൽ യെദ്യൂരപ്പയുടെ കുടുംബ വാഴ്ചയാണെന്നും ഇതിനു അറുതി വരുത്തുമെന്നും പ്രഖ്യാപിച്ചായിരുന്നു അദ്ദേഹം ശിവമോഗയിലെ സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ശിവമോഗയിൽ ബിവൈ രാഘവേന്ദ്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി വന്നെങ്കിലും ഈശ്വരപ്പ മുഖം തിരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്