തിരുവനന്തപുരം: നിയമസഭയിലേക്ക് ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക കേന്ദ്ര ഘടകത്തിന്റെ പരിഗണനയ്ക്ക്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേയുടെ സാന്നിധ്യത്തില്‍ പട്ടിക ചര്‍ച്ച ചെയ്തിരുന്നു.
ആറന്മുളയില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് മുന്‍പ്രസിഡന്റ് കെ. സുരേന്ദ്രനുമാണ് പട്ടികയിലുള്ളത്. ബി.ജെ.പിയ്ക്ക് നിര്‍ണായക സ്വാധീനമുള്ള നേമം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനാണ് സാധ്യതയേറെയും.
കഴക്കൂട്ടത്ത് മുന്‍ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍, മുന്‍പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതിയംഗവുമായ പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും, തിരുവല്ലയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും, വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പാലായിലും, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ തിരുവനന്തപുരത്തും, ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ചെങ്ങന്നൂരിലും എന്നതാണ് പ്രാഥമിക പട്ടികയില്‍ ഉള്ളത്.
കൂടാതെ ജനറല്‍ സെക്രട്ടറി എം.ടി രമേശിനെ തൃശൂരില്‍ പരിഗണിക്കുന്നുണ്ട്. രമേശ് മത്സരിക്കുന്നില്ലെങ്കില്‍ പത്മജാ വേണുഗോപാലിനാണ് സാധ്യത. മറ്റൊരു ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഇതുവരെ മണ്ഡലം നിശ്ചയിച്ചിട്ടില്ലെങ്കിലും നാലോ അഞ്ചോ ഇടങ്ങളിലേക്ക് അവരുടെ പേരുയര്‍ന്നിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ കൗണ്‍സിലറും മുന്‍ ഡി.ജി.പി.യുമായ ആര്‍. ശ്രീലേഖയോ നടന്‍ കൃഷ്ണകുമാറോ മത്സരിച്ചേക്കും. ബി.ഡി.ജെ.എസ്, ട്വന്റി 20 ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ക്ക് 40 സീറ്റ് നല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
