ന്യൂഡല്‍ഹി: നീറ്റ് ചോദ്യക്കടലാസ് ചോര്‍ച്ചയ്ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെയും യുവാക്കളുടെ പ്രതികരണങ്ങളെയും പിന്തുണച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തിയതോടെ കേന്ദ്ര ഭരണനേതൃത്വവും ബി.ജെ.പിയും കടുത്ത പ്രതിരോധത്തിലാകുന്നു. ജെന്‍സി തലമുറയെ ചേര്‍ത്തുപിടിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിന്റെ ഭാഗം മാത്രമായി ഇതിനെ കാണാനാകില്ലെന്നും, വിഷയം കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയിലുള്ള കടുത്ത വിയോജിപ്പാണ് ഭാഗവതിന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രക്ഷോഭങ്ങളെ തുടക്കത്തില്‍ത്തന്നെ അരാജക സമരങ്ങളായി മുദ്രകുത്തി തള്ളിക്കളയാന്‍ ശ്രമിച്ച കേന്ദ്രമന്ത്രിമാരുടെയും ബി.ജെ.പി വക്താക്കളുടെയും നിലപാട് പാര്‍ട്ടിക്ക് മാത്രമല്ല, സംഘപരിവാറിന് ആകെത്തന്നെ തിരിച്ചടിയുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് ആര്‍.എസ്.എസ് നേതൃത്വം.
ഭാഗവതിന്റെ പരോക്ഷ വിമര്‍ശനത്തിന് പിന്നാലെ ബി.ജെ.പി നേതാക്കളും തങ്ങളുടെ മുന്‍ നിലപാടുകളില്‍ തിരുത്തലുകളുമായി രംഗത്തെത്തിത്തുടങ്ങിയിട്ടുണ്ട്. മുന്‍പ് സമരം ചെയ്ത വിദ്യാര്‍ഥികളെ രൂക്ഷമായി ആക്ഷേപിച്ച ബി.ജെ.പി എം.പി കങ്കണ റണൗട്ട് ഉള്‍പ്പെടെയുള്ളവര്‍, യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന നിലപാടിലേക്ക് മാറിയത് ഇതിന്റെ തെളിവാണ്. തൊഴില്‍ നിയമങ്ങള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച ബി.എം.എസിന്റെ നീക്കവും, ഭരണപരമായ തീരുമാനങ്ങള്‍ മോദി-അമിത് ഷാ കേന്ദ്രീകൃതമാകുന്നതിലുള്ള പാര്‍ട്ടിയിലെയും മുന്നണിയിലെയും ആഭ്യന്തര അമര്‍ഷവും കേന്ദ്ര സര്‍ക്കാരിന് വരും ദിവസങ്ങളില്‍ വലിയ വെല്ലുവിളിയാകും.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും പുതിയ തലമുറയെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാതെ രാജ്യത്തിന് മുന്നേറാനാകില്ലെന്ന ആര്‍.എസ്.എസ് മേധാവിയുടെ നിലപാട് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ക്ക് വഴിതുറക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
