കോഴിക്കോട്: ഫറോക്ക് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചതിനു പിന്നാലെ സമ്പർക്ക പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്.വീട്ടുകാരും അയൽവാസികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 77 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.ഇതിൽ 58 പേർ ആരോഗ്യ പ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളും അഞ്ചുപേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്.നിലവിൽ ഇവരിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
സമ്പർക്ക പട്ടികയിലെ രണ്ടുപേർ ഏറ്റവും ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 13 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 62 പേർ അപകടസാധ്യത കുറഞ്ഞവിഭാഗത്തിലും ആണുള്ളത്.ഇതിൽ ആദ്യരണ്ടു വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനതലത്തിലുള്ള നിർദ്ദേശം വന്നാൽ ഈ ഭാഗം ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കാൻ തീരുമാനമുണ്ട്.അടിയന്തര നടപടികൾ സ്വീകരിക്കാൻ ആർആർടി സംഘങ്ങളെ സജ്ജമാക്കുകയും ചെയ്തു.സംസ്ഥാനതലത്തിലുള്ള നിർദ്ദേശം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാൻ രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് യുവാവിന് വൈറസ് സ്ഥിരീകരിച്ചത്.ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പിന്നീട് രോഗലക്ഷണങ്ങൾ കാണിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അതേസമയം, നിപ ബാധിച്ച രോഗിയെ പ്രവേശിപ്പിച്ചതോടെ മെഡിക്കൽ കോളേജിലെ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായാണ് സൂപ്രണ്ടിന്റെ നിർദേശത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
