കൊച്ചി: അവയവക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയുടെ മാനേജിങ് ഡയറക്ടറെ (എംഡി) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളടക്കം വിവിധ കേന്ദ്രങ്ങളില്‍ ഇഡി വ്യാപക പരിശോധന നടത്തിയിരുന്നു.
കേരളത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജരേഖകള്‍ ഉപയോഗിച്ചുള്ള അവയവക്കടത്ത് കേസുകളിലെ കള്ളപ്പണ ഇടപാടുകളെ തുടര്‍ന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിച്ചിരുന്ന വലിയ മാഫിയ സംഘമാണ് അവയവക്കടത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ആലപ്പുഴ റൂറല്‍ പൊലീസിന്റെ കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ മുഖ്യപ്രതി നജീബാണ് ഇടനിലക്കാരെ ഏകോപിപ്പിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ വ്യാജരേഖകള്‍ ഉപയോഗിച്ചാണ് അവയവക്കച്ചവടം നടന്നിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരെ കണ്ടെത്തി കുറഞ്ഞ തുകയ്ക്ക് അവയവം കൈമാറാന്‍ സമ്മതിപ്പിക്കുകയും, പിന്നീട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് വന്‍തുകയ്ക്ക് അവയവം കൈമാറുകയും ചെയ്തിരുന്നതായാണ് അന്വേഷണ വിവരം. ഓരോ ശസ്ത്രക്രിയയ്ക്കും പിന്നാലെ മുഖ്യകണ്ണി നജീബിന് ആശുപത്രികളില്‍ നിന്ന് വന്‍തുക കമ്മീഷനായി ലഭിച്ചിരുന്നുവെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. കേസിന്റെ ഭാഗമായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ്, ലേക്ഷോർ ആശുപത്രി ഉള്‍പ്പെടെ ആറ് സ്വകാര്യ ആശുപത്രികളില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
