തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളെയും പോലീസ് ഉദ്യോഗസ്ഥരെയും കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രന്റെ സർവീസ് സ്റ്റോറി പുറത്തേക്ക്. സങ്കുചിത രാഷ്ട്രീയവും സ്ഥാനമോഹവും സ്വന്തം ജീവിത വ്രതമാക്കിയ പലരും കാലാകാലങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നതായി അദ്ദേഹം തന്റെ പുസ്തകത്തിൽ തുറന്നടിക്കുന്നു.
ചില ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുള്ള രഹസ്യ അന്തർധാരയ്ക്ക് കക്ഷി ഭേദമന്യേ യാതൊരു വ്യത്യാസവുമുണ്ടായിരുന്നില്ലെന്നും ഹേമചന്ദ്രൻ കുറ്റപ്പെടുത്തുന്നു. എ. ഹേമചന്ദ്രൻ രചിച്ച 'അധികാരത്തിന്റെ വഴി അനീതിയുടെയും' എന്ന ഈ പുസ്തകം മറ്റന്നാൾ തലസ്ഥാന നഗരിയിൽ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്യും.
സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിലെ അന്വേഷണങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ എങ്ങനെയാണ് ഇടപെട്ടിരുന്നതെന്ന് പുസ്തകം വ്യക്തമാക്കുന്നു. കേരളത്തിൽ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളിൽ യഥാർത്ഥ പ്രതികളെ പിടിക്കുന്നതിന് പകരം പ്രതിപ്പട്ടിക തയ്യാറാക്കിയത് രാഷ്ട്രീയ പാർട്ടികൾ നേരിട്ടാണ്.
പോലീസിന് പ്രതികളുടെ പട്ടിക വെച്ചു നൽകുന്ന കാര്യത്തിൽ ഇടതുപക്ഷ മനോഭാവമുള്ളവരും വലതുപക്ഷ മനോഭാവമുള്ളവരും ഒരേ തൂവൽ പക്ഷികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം 'ഭാസ്കർ പട്ടേലരും തൊമ്മിയും' തമ്മിലുള്ളതാണെങ്കിൽ, അവർ ഏത് വൃത്തികെട്ട കാര്യങ്ങളിലും ഇടപെടുമെന്ന് ഹേമചന്ദ്രൻ രൂക്ഷമായി വിമർശിക്കുന്നു. വിളവ് തിന്നുന്ന ഇത്തരം വേലികളെ നിർദയം പിഴുതെറിഞ്ഞില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
രാഷ്ട്രീയക്കാരുടെ ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശൈലിയെയും അദ്ദേഹം പുസ്തകത്തിൽ ശക്തമായി പരിഹസിക്കുന്നുണ്ട്: "ഭയപ്പെടുന്നവരെ കൂടുതൽ ഭയപ്പെടുത്തുക എന്നതാണ് സാധാരണ രാഷ്ട്രീയ നേതാക്കളുടെ ശൈലി. രാഷ്ട്രീയക്കാരുടെ മുന്നിൽ ചെല്ലുമ്പോൾ മുട്ടിടിക്കുന്ന രോഗമുള്ള ധാരാളം നിയമപാലകരെ എന്റെ ഔദ്യോഗിക ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്. യൂണിഫോമിൽ കൂടുതൽ അധികാര ചിഹ്നങ്ങൾ (നക്ഷത്രങ്ങളും മെഡലുകളും) അലങ്കരിക്കുമ്പോൾ ഈ രോഗത്തിന്റെ തീവ്രത കൂടുകയാണ് ചെയ്യുന്നത്. ഇതിനുപുറമെ, ജനമൈത്രി പോലീസിംഗിന്റെ ഭാഗമായുള്ള 'കമ്മ്യൂണിറ്റി പൊലീസിങ്' പദ്ധതിയെ അന്നത്തെ ഡിജിപി ഉൾപ്പെടെയുള്ള പ്രമുഖർ കടുത്ത രീതിയിൽ എതിർത്തിരുന്നതായും ഹേമചന്ദ്രൻ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
