കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് ഹൈക്കോടതി. സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് കോടതി സംസ്ഥാന സർക്കാരിനെയും ബന്ധപ്പെട്ട വകുപ്പുകളെയും രൂക്ഷമായി വിമർശിച്ചത്.
ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാഹിത വാഹനങ്ങൾക്ക് മാത്രം അനുവദിച്ചിട്ടുള്ള സ്‌ട്രോബ് ലൈറ്റുകൾ മറ്റ് സ്വകാര്യ വാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നതിനെ കോടതി ഗൗരവമായി കാണുകയും ചെയ്തു. ഇത്തരത്തിലുള്ള ലൈറ്റുകൾ അടിയന്തര സേവന വാഹനങ്ങൾക്കു പുറമെ മറ്റേതെങ്കിലും വാഹനങ്ങളിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി നിരീക്ഷണങ്ങൾ നടത്തിയത്. വിഷയത്തിൽ സംസ്ഥാന ഗതാഗത കമ്മീഷണറോട് വിശദീകരണം നൽകാൻ നിർദേശിച്ച കോടതി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോടും മറുപടി തേടിയിട്ടുണ്ട്.
വാഹനങ്ങളിലെ നിയമവിരുദ്ധ മാറ്റങ്ങൾ തടയുന്നതിൽ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കോടതി വിമർശിച്ചു. പുകക്കുഴലിലൂടെ തീ പുറന്തള്ളുന്ന രീതിയിൽ മാറ്റം വരുത്തിയ വാഹനങ്ങളുടെ ദൃശ്യങ്ങളും കോടതി പരിശോധിച്ചു.
പൊലീസ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലൈറ്റുകളും മറ്റ് പ്രത്യേക സംവിധാനങ്ങളും ചില വ്‌ളോഗർമാരും സ്വകാര്യ വാഹന ഉടമകളും അനധികൃതമായി ഉപയോഗിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകൾ പൊതുസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും കോടതി വിലയിരുത്തി.
അനധികൃത മോഡിഫിക്കേഷനുകൾ റോഡപകടങ്ങൾക്ക് കാരണമാകുന്നുവെന്നും, ഇതുവഴി നിരവധി ജീവനുകൾ നഷ്ടപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന പരിശോധനയും തുടർനിയമ നടപടികളും സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
