കൊച്ചി: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യക്ക് (സിസിഐ) പരാതി. തൃശൂര്‍ സ്വദേശിയായ ബസ് ഉടമ സമര്‍പ്പിച്ച ഹര്‍ജി സിസിഐ ഫയലില്‍ സ്വീകരിച്ചതോടെ, സര്‍ക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയുടെ നിയമസാധുതയെച്ചൊല്ലി പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിന്‍ ടി. ആലപ്പാട്ടാണ് ഹര്‍ജിയുമായി സിസിഐയെ സമീപിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് മാത്രം അനുകൂലമായി നടപ്പാക്കിയ ഈ പദ്ധതി വിപണിയിലെ തുല്യ മത്സര അന്തരീക്ഷം തകര്‍ത്തുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. സൗജന്യ യാത്ര ലഭ്യമായതോടെ സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്ന വന്‍തോതിലുള്ള സ്ത്രീ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയിലേക്ക് മാറിയെന്നും ഇത് സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു.
സൗജന്യ പദ്ധതി കാരണം സ്വകാര്യ ബസുകളുടെ വരുമാനത്തില്‍ വലിയ തോതിലുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്. സര്‍വീസുകള്‍ സാമ്പത്തികമായി ലാഭകരമല്ലാതായതോടെ ഇതിനകം 750 ഓളം സ്വകാര്യ ബസുകള്‍ ഓട്ടം അവസാനിപ്പിച്ചു കഴിഞ്ഞു. കൂടുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തലാക്കേണ്ട വക്കിലാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ദിനംപ്രതി യാത്രക്കാരുടെ എണ്ണം കുറയുന്നത് മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, അതിനാല്‍ വിപണിയിലെ സാമാന്യ നീതി ഉറപ്പാക്കാന്‍ പദ്ധതി ഉടന്‍ നിര്‍ത്തലാക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
