തിരുവനന്തപുരം: ഇന്ന് കർക്കിടക വാവ്. പിതൃപുണ്യം തേടി സംസ്ഥാനത്തെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് പുലർച്ചെ മുതൽ ആയിരങ്ങളാണ് എത്തിയത്. ക്ഷേത്രങ്ങളിലും പ്രത്യേകമായി ഒരുക്കിയ ബലിതർപ്പണ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
തിരുവനന്തപുരം ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളായ തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, ശംഖുമുഖം കടപ്പുറം എന്നിവിടങ്ങളിൽ പുലർച്ചെ രണ്ടരയോടെ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. പുലർച്ചെ മുതൽ തന്നെ വിശ്വാസികളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.
ബലിതർപ്പണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവല്ലം, വർക്കല, ശംഖുമുഖം മേഖലകളിൽ ഇന്നലെ രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിശ്വാസികളുടെ സുരക്ഷയും സുഗമമായ തീർഥാടനവും ഉറപ്പാക്കാൻ വിവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
വയനാട് തിരുനെല്ലി ക്ഷേത്രത്തിലും കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ പുലർച്ചെ മൂന്ന് മണിയോടെ ആരംഭിച്ചു. പിതൃമോക്ഷപുണ്യം തേടി നൂറുകണക്കിന് വിശ്വാസികളാണ് രാവിലെ മുതൽ തിരുനെല്ലിയിലെ പാപനാശിനിയിലേക്ക് എത്തുന്നത്.
വൻ തിരക്ക് പ്രതീക്ഷിച്ച് തിരുനെല്ലിയിലും നേരത്തെ തന്നെ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബലിതർപ്പണ ചടങ്ങുകൾക്ക് പുറമെ ക്ഷേത്രപരിസരത്തും പ്രധാന തീർഥാടന കേന്ദ്രങ്ങളിലും സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
കർക്കിടക മാസത്തിലെ അമാവാസി ദിനമായ കർക്കിടക വാവ് പിതൃക്കൾക്കായി ബലിതർപ്പണം നടത്തുന്നതിനുള്ള പ്രധാന ദിവസമായാണ് വിശ്വാസികൾ ആചരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും കടപ്പുറങ്ങളിലുമുള്ള ബലിതർപ്പണ കേന്ദ്രങ്ങളിൽ ഇന്ന് വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
