കൊച്ചി: കേരള പൊലീസ് തെരച്ചിൽ വ്യാപകമാക്കിയിരിക്കെ ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചും തനിക്കെതിരായ നടപടികളെ വിമർശിച്ചുമാണ് ആയങ്കിയുടെ പുതിയ പ്രതികരണം.
കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താൻ ഉള്ളതെന്ന് പറഞ്ഞിരുന്നെങ്കിൽ, റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തെ ലഭിക്കുമായിരുന്നുവെന്നായിരുന്നു ആയങ്കിയുടെ പരിഹാസം. നിലവിലെ സാഹചര്യത്തിൽ പൊലീസ് നടത്തുന്ന തെരച്ചിലിനെയും നടപടികളെയും വിമർശിച്ചുകൊണ്ടാണ് പോസ്റ്റ്.
തനിക്കെതിരെ നിലവിൽ നാല് കേസുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തന്നെ തീവ്രവാദിയായി ചിത്രീകരിച്ച് വെടിവെക്കാൻ ഉത്തരവിട്ടുവെന്നും ആയങ്കി ആരോപിച്ചു. കള്ളക്കേസിൽ ജയിലിലായതോടെ തന്റെ ജീവിതം താറുമാറായെന്നും തന്നെ 'തീവ്രവാദി'യാക്കിയത് സംവിധാനമാണെന്നും അദ്ദേഹം ആരോപിച്ചു.
താൻ മാനസിക രോഗത്തിലോ മദ്യലഹരിയിലോ ആയിരുന്നല്ല പ്രതികരിച്ചതെന്നും പൂർണ ബോധത്തോടെയാണ് പ്രതികരിച്ചതെന്നും ആയങ്കി അവകാശപ്പെട്ടു. നേരത്തെ തന്നെ കള്ളക്കേസിൽ ജയിലിലടച്ച സംഭവത്തിൽ പുനരന്വേഷണം വേണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
തന്റെ ജീവിതം തകർത്തവർക്കെതിരെ രൂക്ഷമായ പരാമർശങ്ങളും പോസ്റ്റിൽ ആയങ്കി നടത്തിയിട്ടുണ്ട്. ജയിലിൽ കഴിഞ്ഞതുമൂലം മകനൊപ്പം കഴിയാനും അവനെ ലാളിക്കാനുമുള്ള അവസരം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അർജുൻ ആയങ്കിയെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്. ഒളിവിൽ കഴിയുന്ന ആയങ്കിയുടെ സഹോദരൻ അഖിലിനെ തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ കടന്നുപോകുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. പൊലീസിനെ കബളിപ്പിച്ച് തൃശൂരിൽ വെച്ച് വാഹനം മാറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന് ആരോപിച്ച് രണ്ട് കൂട്ടാളികളെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കണ്ണൂർ സ്വദേശികളെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് നിലവിൽ ആയങ്കിക്കായി പൊലീസ് പ്രധാനമായും തെരച്ചിൽ നടത്തുന്നത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇയാളെ പിടികൂടാനുള്ള നീക്കം പൊലീസ് ശക്തമാക്കിയത്.
കഴിഞ്ഞ മേയിൽ സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ ആയങ്കി കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
പെൻഷൻ വാങ്ങി ശിഷ്ടകാലം ജീവിക്കാൻ അനുവദിക്കില്ലെന്ന തരത്തിലുള്ള ഭീഷണിയാണ് കുറിപ്പിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഊന്നുകൽ പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ ആയങ്കിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റും പുറത്തുവന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
