കൊച്ചി: നഗരത്തിലെ ആഡംബര പാര്‍ട്ടികളിലും സിനിമാ മേഖലയിലും രാസലഹരി എത്തിച്ച് നല്‍കിയിരുന്ന വന്‍ സംഘത്തിലെ പ്രധാന കണ്ണികള്‍ പൊലീസ് വലയിലായി. 5.6 ഗ്രാം എംഡിഎംഎയുമായി സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ തലയോലപ്പറമ്പ് സ്വദേശി വിശാല്‍ സോമനെ (34)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം 390 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുന്‍ മിസ്റ്റര്‍ എറണാകുളം ജേതാവും ജിം ട്രെയിനറുമായ ആലുവ സ്വദേശി മുഹമ്മദ് സാദിഖില്‍ (26) നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ വച്ച് ഡോക്ടര്‍മാരും അഭിഭാഷകരും ഉള്‍പ്പെട്ട എട്ടംഗ സംഘത്തെ പിടികൂടിയ കേസിന്റെ തുടരന്വേഷണമാണ് ഇപ്പോള്‍ സിനിമാ മേഖലയിലേക്ക് എത്തിയത്. ഈ പാര്‍ട്ടിയിലേക്ക് ലഹരി എത്തിച്ച കേസില്‍ നേരത്തെ അറസ്റ്റിലായ ലഹരി സംഘത്തലവന്‍ കെവിന്‍ ബി. മാത്യുവിന്റെ അടുത്ത അനുയായിയാണ് സാദിഖ്. കെവിന്‍ ജയിലിലായതോടെ കൊച്ചിയിലെ പ്രധാന വിതരണ ചുമതല സാദിഖ് ഏറ്റെടുക്കുകയായിരുന്നു.
അതിവേഗത്തിലുള്ള ബൈക്ക് യാത്രകളും സങ്കീര്‍ണ്ണമായ പണമിടപാടുകളുമാണ് ഈ സംഘം പൊലീസിനെ വെട്ടിക്കാന്‍ ഉപയോഗിച്ചിരുന്നത്. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ നൂറ് കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞാണ് സാദിഖ് നഗരത്തില്‍ ലഹരി കൈമാറ്റം നടത്തിയിരുന്നത്. സാമ്പത്തിക ഇടപാടുകള്‍ക്കായി മറ്റുള്ളവരുടെ അക്കൗണ്ടുകളിലെ ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കുകയും അവര്‍ക്ക് കമ്മിഷന്‍ നല്‍കി പണം കൈപ്പറ്റുകയുമായിരുന്നു ഇയാളുടെ രീതി.
കേരളത്തിന് പുറത്തുനിന്ന് എത്തിക്കുന്ന രാസലഹരി കുമരകത്തെ താവളത്തില്‍ വച്ച് ചെറിയ പായ്ക്കറ്റുകളാക്കി മാറ്റി നൈറ്റ് ക്ലബ്ബുകളിലേക്കും പ്രമുഖരിലേക്കും എത്തിക്കുകയായിരുന്നു ഇവര്‍. സാദിഖിന്റെ ചോദ്യം ചെയ്യലിലൂടെ സിനിമാ മേഖലയിലെ കൂടുതല്‍ പ്രമുഖരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ നഗരത്തിലെ കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഡാന്‍സാഫ് സംഘത്തിന്റെയും പൊലീസിന്റെയും തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
