കൊച്ചി: സെഷൻസ് കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ കരട് നിർദേശത്തിൽ ഹൈക്കോടതി നിർണായക ഭേദഗതി വരുത്തി. നിയമന നടപടികളിൽ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് അർഹമായ പ്രാമുഖ്യം നൽകണം എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതോടെ രാഷ്ട്രീയ പരിഗണനകൾക്ക് പകരം മെറിറ്റിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന രീതിയിലാകും ഇനി നിയമന നടപടികൾ.
ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമനം നടത്താനായിരുന്നു സർക്കാരിന്റെ കരട് സർക്കുലർ. അതിൽ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് "അർഹമായ പരിഗണന" നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ വാചകം കോടതി തിരുത്തി "അർഹമായ പ്രാമുഖ്യം" നൽകണമെന്നാക്കി മാറ്റി. അമിക്കസ് ക്യൂറിയായ അഡ്വ. പി. ദീപക് മുന്നോട്ടുവച്ച നിർദേശമാണ് കോടതി അംഗീകരിച്ചത്.
പുതിയ നിർദേശപ്രകാരം, പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ ജില്ലാ കളക്ടറുടെയോ സർക്കാരിന്റെയോ താൽപര്യം മാത്രം നിർണായകമാകില്ല. ഉദ്യോഗാർത്ഥികളുടെ പശ്ചാത്തല വിവരങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുക മാത്രമായിരിക്കും ജില്ലാ കളക്ടറുടെ ചുമതല. ഇതിനായി ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി കളക്ടർക്ക് റിപ്പോർട്ട് നൽകും.
അതേസമയം, നിയമന പ്രക്രിയയിൽ ജില്ലാ പൊലീസ് മേധാവിമാരെ നേരിട്ട് ഉൾപ്പെടുത്തണമെന്ന സർക്കാരിന്റെ നിർദേശവും ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ അഭിഭാഷകൻ അഡ്വ. എസ്.കെ. ആദിത്യൻ ഉന്നയിച്ച എതിർപ്പ് അംഗീകരിച്ചാണ് കോടതി ഈ തീരുമാനം എടുത്തത്.
ഹൈക്കോടതിയുടെ ഈ ഭേദഗതിയോടെ, സെഷൻസ് കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിൽ സർക്കാരിന് ഏകപക്ഷീയമായി തീരുമാനം എടുക്കാനുള്ള സാഹചര്യം ഇനി ഉണ്ടാകില്ല. ജില്ലാ ജഡ്ജിയുടെ വിലയിരുത്തലിന് നിർണായക പ്രാധാന്യമുള്ള പുതിയ നടപടിക്രമം നിയമനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുമെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
