ന്യൂഡല്‍ഹി: യു.പി.ഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ ഉപയോക്താക്കള്‍ക്ക് തികച്ചും സൗജന്യമായി തന്നെ തുടരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ നികുതിയും മറ്റ് നിയമങ്ങളും ഭേദഗതി ചെയ്യുന്ന ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി നല്‍കവെയാണ് ധനമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്. ഉപയോക്താക്കള്‍ യാതൊരുവിധ അധിക ചാര്‍ജുകളും നല്‍കേണ്ടതില്ലെന്നും രാജ്യത്തെ ഓരോ പൗരനും സേവന നിരക്കുകളില്ലാതെ തല്‍ക്ഷണ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
ചെറുകിട റോഡരികിലെ കച്ചവടക്കാരുടെയും സാധാരണക്കാരുടെയും കുറഞ്ഞ തുകയുടെ ഇടപാടുകള്‍ അടക്കം ബഹുഭൂരിപക്ഷം വ്യാപാരി ഇടപാടുകളും സൗജന്യമായി തന്നെ തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ചട്ടക്കൂട് ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നും, ഭാവിയില്‍ നിരക്കുകള്‍ ഈടാക്കുകയാണെങ്കില്‍ തന്നെ അത് നിശ്ചിത പരിധിക്ക് മുകളിലുള്ള ചില പ്രത്യേക വ്യാപാരി വിഭാഗങ്ങള്‍ക്ക് മാത്രമായിരിക്കും ബാധകമാവുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള സ്റ്റിയറിംഗ് കമ്മിറ്റിയാണ് എം.ഡി.ആറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക. ചര്‍ച്ചയ്ക്കിടെ മുന്‍ ധനമന്ത്രി പി. ചിദംബരത്തെയും പ്രതിപക്ഷത്തെയും നിര്‍മലാ സീതാരാമന്‍ രൂക്ഷമായി വിമര്‍ശിച്ചു. യു.പി.ഐ സംവിധാനം അവതരിപ്പിച്ച ഘട്ടത്തില്‍ മുന്‍ ധനമന്ത്രിയും സഖ്യകക്ഷികളും അതിനെ പരിഹസിക്കുകയും രാജ്യത്തിന്റെ സാങ്കേതിക ശേഷിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നതായി മന്ത്രി ഓര്‍മിപ്പിച്ചു. എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ റിയല്‍ ടൈം പേയ്മെന്റ് സംവിധാനമായി യു.പി.ഐ മാറിയിരിക്കുകയാണെന്നും നിലവില്‍ 11 ഓളം വിദേശ രാജ്യങ്ങളില്‍ യു.പി.ഐ സേവനം ലഭ്യമാണെന്നും അവര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
