ഭോപ്പാൽ: മോഡലായ ട്വിഷ ശർമ്മയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ മൃതദേഹം രണ്ടാമതും പോസ്റ്റുമോർട്ടം ചെയ്യാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി. ആദ്യത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ അപാകതകളും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വന്നതുമാണ് രണ്ടാമതൊരു പരിശോധന ആവശ്യപ്പെടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്.
മോഡലും നടിയുമായ ട്വിഷയെ മെയ് 12-നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷകനായ സമർത്ഥ് സിങ്ങുമായുള്ള വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിനുള്ളിലായിരുന്നു ഈ മരണം. 2024-ൽ ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ പരിചയപ്പെട്ടതും 2025 ഡിസംബറിൽ വിവാഹിതരായതും. ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും ട്വിഷ ശാരീരിക പീഡനമുൾപ്പെടെയുള്ള ക്രൂരതകൾ നേരിട്ടിരുന്നതായി മാതാപിതാക്കൾ ആരോപിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയതോടെയാണ് കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായത്. ഡൽഹി എയിംസിൽ വെച്ച് രണ്ടാമതൊരു പോസ്റ്റ്‌മോർട്ടവും ഫോറൻസിക് പരിശോധനയും നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം കഴിഞ്ഞ മെയ് 19-ന് ഭോപ്പാലിലെ കീഴ്ക്കോടതി തള്ളിയിരുന്നു.
ഈ ഉത്തരവ് മറികടന്നാണ് ഹൈക്കോടതി ഇപ്പോൾ ഡൽഹി എയിംസിൽ പുനഃപരിശോധന നടത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്. മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ട്വിഷയുടെ കുടുംബം മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ചിരിക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ, കേസ് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐക്ക് (CBI) കൈമാറാൻ മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാരും സമ്മതം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
