ചെന്നൈ: വിവാഹിതയായ യുവതിയെ നിരന്തരം ലൈംഗികാതിക്രമപരമായി ശല്യം ചെയ്യുകയും പിന്നീട് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരൂർ ജില്ലയിൽ നടന്ന സംഭവത്തിൽ 25-കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അറസ്റ്റിലായ രമേശ് ടിവികെയുടെ കൃഷ്ണനാരായപുരം ഈസ്റ്റ് യൂണിയൻ സെക്രട്ടറിയാണ്. യുവതി ജോലി ചെയ്യുന്ന മെഡിക്കൽ സ്റ്റോറിന് സമീപം ഇയാൾ പതിവായി എത്തുകയും ലൈംഗിക ചുവയോടെയുള്ള പരാമർശങ്ങളും അസഭ്യ പെരുമാറ്റവും നടത്താറുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ മൂന്ന് മാസമായി ഈ ശല്യം തുടർന്നിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ രമേശ് പിന്തുടരുന്നതും പതിവായതോടെ യുവതി വിവരം കുടുംബത്തെ അറിയിച്ചു. തുടർന്ന് ഭർത്താവാണ് ദിവസവും ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയും തിരികെ കൂട്ടിക്കൊണ്ടുവരികയും ചെയ്തിരുന്നത്.
എന്നാൽ ഒരു ദിവസം ഭർത്താവിന് എത്താൻ കഴിയാതിരുന്നതിനാൽ യുവതിയുടെ സഹോദരി ജോലിസ്ഥലത്ത് എത്തി. ഇരുവരും വീട്ടിലേക്ക് നടക്കുന്നതിനിടെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി യുവതിയെ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് പരാതി.
സംഭവത്തെ തുടർന്ന് യുവതി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രമേശിനെ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
തുടർന്നാണ് യുവതി ഔദ്യോഗിക പരാതി നൽകിയത്. എന്നാൽ പരാതി സ്വീകരിക്കുന്നതിൽ പൊലീസ് ആദ്യം താത്പര്യം കാണിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പിന്നീട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മർദനത്തിൽ പരിക്കേറ്റ രമേശ് നിലവിൽ സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടികളിലെ കാലതാമസത്തെയും സമീപനത്തെയും വിമർശിച്ച് ഡിഎംകെ എംപി കനിമൊഴിയും രംഗത്തെത്തി. സ്ത്രീകളുടെ പരാതികളിൽ പൊലീസ് കൂടുതൽ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും ഇടപെടേണ്ടതുണ്ടെന്ന് അവർ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
