ഡൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക തീരുവ ചുമത്തിയതിനെച്ചൊല്ലി പാർലമെന്റ് പ്രക്ഷുബ്ധമായി. ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ മറുപടി നൽകി.
സഭാ നടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. രാജ്യത്തെ അപമാനിക്കും വിധം അമേരിക്കൻ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന പ്രസ്താവനകളിൽ പ്രധാനമന്ത്രിയും സർക്കാരും മറുപടി നൽകണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും ചർച്ചയ്ക്ക് സർക്കാർ തയ്യാറായില്ല. ഇതോടെ ഇരുസഭകളും പ്രക്ഷുബ്ധമായി. തുടര്‍ന്ന് നാലുമണിക്ക് ലോക്സഭയിലും നാലരയ്ക്ക് രാജ്യസഭയിലും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പ്രസ്താവന നടത്തി.
കര്‍ഷകരുടെയും വ്യവസായികളുടെയും വ്യാപാരികളുടെയും താല്പര്യം കണക്കിലെടുത്തേ കരാറിന് അന്തിമ രൂപം നല്‍കുകയുള്ളു എന്ന് മന്ത്രി വ്യക്തമാക്കി. 25% തീരുവയും പിഴയും ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഇന്ത്യയുടേത് ഒരു ‘നിർജ്ജീവ സമ്പദ്‌വ്യവസ്ഥ’ ആണെന്ന് പരിഹസിച്ചിരുന്നു. തകർന്ന സമ്പദ്‌വ്യവസ്ഥയുമായി ഇന്ത്യയും റഷ്യയും ഒന്നിച്ച് തകര്‍ന്നടിയട്ടെയെന്നും താനത് കാര്യമാക്കില്ലെന്നും ട്രംപ് പറയുകയുണ്ടായി.
എന്നാല്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ഗോയൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്