ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാര്‍ട്ടി' നടത്തുന്ന വന്‍ യുവജന പ്രക്ഷോഭം ഇന്ന് ഡല്‍ഹിയില്‍ നടക്കും. നിര്‍ഭയ പ്രക്ഷോഭത്തിനും അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരങ്ങള്‍ക്കും ശേഷം ജന്തര്‍മന്തര്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍.
സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ച ഒരു ഡിജിറ്റല്‍ പ്രസ്ഥാനം ആദ്യമായാണ് തെരുവിലേക്ക് നേരിട്ടുള്ള സമരവുമായി ഇറങ്ങുന്നത്. അമേരിക്കയിലെ ബോസ്റ്റണില്‍ നിന്ന് യാത്രതിരിച്ച സി.ജെ.പി സ്ഥാപകനും പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ സ്ട്രജിസ്റ്റുമായ അഭിജീത് ദീപ്‌കെ ശനിയാഴ്ച രാവിലെ 8 മണിയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങും. പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് 9 മണിയോടെ ഇവര്‍ ജന്തര്‍മന്തറിന് സമീപമുള്ള പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി സമരത്തിനുള്ള ഔദ്യോഗിക അനുമതി തേടും.
മുന്‍കൂട്ടി അനുമതി ലഭിച്ചില്ലെങ്കില്‍ പോലും സമാധാനപരമായി ജന്തര്‍മന്തറില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രസ്ഥാനത്തിന്റെ തീരുമാനം. കൈയ്യില്‍ പുസ്തകവും ദേശീയ പതാകയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ അണികള്‍ സമരത്തിനെത്തുന്നത്. സമരം പൂര്‍ണ്ണമായും സമാധാനപരമായിരിക്കുമെന്ന് സി.ജെ.പി വക്താക്കളായ സൗരവ് ദാസും അശുതോഷ് രാങ്കയും വ്യക്തമാക്കി. സമര ഭൂമിയില്‍ സുരക്ഷയൊരുക്കുന്ന പൊലീസ് സേനാംഗങ്ങള്‍ക്ക് സമാധാനത്തിന്റെ സന്ദേശമായി നല്‍കാന്‍ കയ്യില്‍ പൂക്കളുമായി വരണമെന്ന് സോനം വാങ്ചുക് യുവാക്കളോട് ആഹ്വാനം ചെയ്തിരുന്നു.
കേവലം ട്രോളുകളില്‍ ഒതുങ്ങാതെ കൃത്യമായ രാഷ്ട്രീയ-സ്ഥാപന പരിഷ്‌കരണ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്ന ഈ 'ജെന്‍ സി' പ്രസ്ഥാനത്തിന് രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നടന്‍ പ്രകാശ് രാജ്, ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് ആദിത്യ താക്കറെ, എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ പ്രമുഖര്‍ പാറ്റകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സി.ജെ.പി നടത്തുന്ന പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അനുമതിയില്ലാത്ത സമരം തടയണമെന്നും ആവശ്യപ്പെട്ട് അഡ്വ. ഉമേഷ് ചന്ദ്ര ശര്‍മ്മയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിയില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ കോടതി തയ്യാറാകാതിരുന്നത് സമരക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
