ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം. മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി മരിയ വിൽസൺ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലുള്ള കരാറുകൾ, ട്രിബ്യൂണൽ വിധികൾ, സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിന്യായ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായായിരിക്കും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുകയെന്ന് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികൾ നടപ്പാക്കുന്നതിനും ഗോദാവരി–കാവേരി നദീ സംയോജന പദ്ധതി പൂർത്തിയാക്കുന്നതിനും സർക്കാർ പ്രത്യേക മുൻഗണന നൽകുമെന്നും ബജറ്റിൽ പരാമർശിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയ്ക്ക് വൻ തുകയാണ് ബജറ്റിൽ വകയിരുത്തിയത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്തെ 3,734 സർക്കാർ സ്കൂളുകൾ നവീകരിക്കുന്നതിനായി 300 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും സ്വർണ മോതിരം നൽകുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. കൂടാതെ 10,000 സർക്കാർ സ്കൂളുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന 'സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ്' പദ്ധതിക്കായി 139 കോടി രൂപ വകയിരുത്തി.
സൗജന്യ താമസവും പഠനവും ഒരുക്കുന്ന 'പെരുന്തലൈവർ കാമരാജർ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ'ക്കായി 125 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മധുരയിൽ പുതിയ സ്പെഷ്യൽ ലോ കോളേജ് ആരംഭിക്കാനും 90 കോടി രൂപ ചെലവിൽ അഞ്ച് പുതിയ ഐടിഐകൾ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു.
സംസ്ഥാനത്തിന്റെ പൊതുകടം വർധിച്ച സാഹചര്യത്തിൽ മദ്യ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ നടപ്പിലുള്ള 200 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതിയും തുടരുമെന്ന് സർക്കാർ വ്യക്തമാക്കി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
