കല്‍ബുര്‍ഗി: നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് രാജ്യത്ത് വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ 18 കാരിയായ ഭാഗ്യശ്രീയെയാണ് സ്വന്തം അപ്പാര്‍ട്ട്‌മെന്റിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്ലസ് ടു ബോര്‍ഡ് പരീക്ഷയില്‍ 92 ശതമാനം മാര്‍ക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനിയായിരുന്നു ഭാഗ്യശ്രീ. മെയ് രണ്ടിനാണ് ഭാഗ്യശ്രീ നീറ്റ് പരീക്ഷ എഴുതിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് നീറ്റ് യുജി 2026 പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാനമായ ആത്മഹത്യാ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇക്കഴിഞ്ഞ മെയ് 16ന് രാജസ്ഥാനിലെ കോട്ടയില്‍ പ്രദീപ് മേഘ്വാള്‍ എന്ന വിദ്യാര്‍ത്ഥിയും ജീവനൊടുക്കിയിരുന്നു. സ്വകാര്യ കോച്ചിങ് സെന്ററില്‍ താമസിച്ച് നീറ്റ് പരീക്ഷയ്ക്കായി കഠിന പ്രയത്‌നം നടത്തിയിരുന്ന പ്രദീപ്, ഇത്തവണ 650 ലധികം മാര്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. പരീക്ഷ മികച്ച രീതിയില്‍ എഴുതി ഫലത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് പരീക്ഷ റദ്ദാക്കിയ വാര്‍ത്ത വരുന്നത്.
രാജ്യത്തുടനീളം 22 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ച വന്‍ വിവാദമായതോടെ, ജൂണ്‍ 21 ന് രാജ്യവ്യാപകമായി പുനപരീക്ഷ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ചിരുന്നു. സുതാര്യത ഉറപ്പാക്കുന്നതിനായി അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫോര്‍മാറ്റിലേക്ക് മാറ്റുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
