കീവ്: റഷ്യ ഉക്രെയ്നിലെ ഒഡേസ ജനവാസമേഖലയില്‍ അര്‍ദ്ധരാത്രിയില്‍ മിസൈലാക്രമണം നടത്തി. ജനം ഉറങ്ങിക്കിടക്കവെ നടത്തിയ രണ്ട് മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. മിസൈല്‍ പതിച്ച 14 നില അപ്പാര്‍ട്മെന്റിന്റെ ഒരു ഭാഗം തകര്‍ന്നടിഞ്ഞു. റഷ്യയ്ക്കെതിരെയുള്ള നാറ്റോയുടെ യുദ്ധ മുന്നറിയിപ്പിന് പിന്നാലെയാണ് സൈനികാക്രമണം.
സെര്‍ഹിവ്കയിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മൈക്കോളൈവില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. കരിങ്കടലിന്റെ ദിശയില്‍ നിന്ന് തൊടുത്തുവിട്ട മിസൈലുകളില്‍ ഒന്ന് റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലും മറ്റൊന്ന് ബെല്‍ഗൊറോഡ്-ഡൈനെസ്റ്റര്‍ മേഖലയിലെ ഒരു അവധിക്കാല ക്യാമ്പിലുമാണ് പതിച്ചത്. അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിന്റെ ഭിത്തികളും ജനാലകളും തകര്‍ന്നു.
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ 12 വയസുള്ള ഒരു കുട്ടിയും ഉണ്ട്. ആറ് കുട്ടികളും ഒരു ഗര്‍ഭിണിയും പരിക്കേറ്റവരിലുണ്ട്. പരിക്കേറ്റവരില്‍ മിക്കവരുടെയും നില ഗുരുതരമാണെന്ന് ഒഡെസ റീജിയണല്‍ അഡ്മിനിസ്ട്രേഷന്‍ വക്താവ് സെര്‍ഹി ബ്രാച്ചുക് പറഞ്ഞു.
മൈക്കോളൈവില്‍ ശനിയാഴ്ച പുലര്‍ച്ചെ ശക്തമായ സ്‌ഫോടന ശബ്ദം കേട്ടതായി മേയര്‍ ഒലെക്‌സാണ്ടര്‍ സെന്‍കെവിച്ച് പറഞ്ഞു. ഉടന്‍ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്‌ഫോടനത്തിന് മുമ്പ് മൈക്കോളൈവ് മേഖലയിലുടനീളം വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അതേമസമയം, ജനവാസമേഖയില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷന്‍ സൈന്യം പ്രതികരിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ട് സൈനിക ആക്രമണം നടത്തില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സൈനിക വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
ഒഡെസയ്ക്ക് 140 കിലോമീറ്റര്‍ തെക്കുകിഴക്കുള്ള കരിങ്കടല്‍ ദ്വീപായ സ്നേക്ക് ഐലന്‍ഡില്‍ നിന്ന് ഉക്രെയ്ന്‍ റഷ്യന്‍ സൈന്യത്തെ തുരത്തിയതിനുള്ള പ്രതികാരമായാണ് സാധാരണ ജനങ്ങളെ ലക്ഷ്യമാക്കി റഷ്യ മിസൈല്‍ തൊടുത്തതെന്ന് ഉക്രെയ്ന്‍ ജനറല്‍ സ്റ്റാഫ് മേധാവി വലേരി സലുഷ്‌നി ആരോപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ക്രിമിയയിലെ ഒരു താവളത്തില്‍ നിന്ന് രണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറന്നുയരുകയും ദ്വീപിലെ ലക്ഷ്യങ്ങളില്‍ ബോംബെറിയുകയുമായിരുന്നു.
ഉക്രെയ്നിലെ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ദീര്‍ഘദൂര മിസൈല്‍ ആക്രമണം ശക്തമാക്കിയത്. യുദ്ധം ആരംഭിച്ച് ഇതുവരെ ആയിരക്കണക്കിന് നിരപരാധികളാണ് ജനങ്ങള്‍ മരിച്ചു. ഈ ആഴ്ച ആദ്യം മധ്യ ഉക്രെയ്‌നിലെ തിരക്കേറിയ ഷോപ്പിംഗ് മാളില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്