ബര്‍ലിന്‍: പാലസ്തീന് ധനസഹായം നല്‍കുന്നത് പുനസ്ഥാപിക്കുമെന്ന് ജര്‍മ്മനി . ഇസ്രായേല്‍ ആരോപണത്തെ തുടര്‍ന്ന് ജര്‍മ്മനി അടക്കമുള്ള 15 രാജ്യങ്ങള്‍ യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എക്കുള്ള സഹായം നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍പാലസ്തീനികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയിലെ നൂറുകണക്കിന് ജീവനക്കാര്‍ തീവ്രവാദ സംഘടനകളില്‍ അംഗങ്ങളാണെന്ന വാദത്തിന് ഇസ്രായേല്‍ തെളിവ് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ ജര്‍മ്മനി പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണവും ധനസഹായവും പുനസ്ഥാപിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.
ആരോപണത്തില്‍ കഴമ്പില്ലെന്ന് മുന്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണയുടെ നേതൃത്വത്തില്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് സഹായ വിതരണം പുനരാരംഭിക്കാന്‍ ജര്‍മനി തീരുമാനിച്ചത്. സാമ്പത്തിക സഹകരണം ഉടന്‍ ആരംഭിക്കുമെന്ന് ജര്‍മന്‍ വികസന മന്ത്രി സ്വെന്യ ഷൂള്‍സയും വിദേശകാര്യമന്ത്രി അനലീന ബെയര്‍ബോക്കും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പാലസ്തീനില്‍ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയില്‍ 70 ലേറെ വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യു.എന്‍.ആര്‍.ഡബ്ല്യു.എ. ഗാസയില്‍ ദുരിതമനുഭവിക്കുന്ന പാലസ്തീനികള്‍ക്ക് ഏക ആശ്രയമാണ് 1948ല്‍ സ്ഥാപിതമായ ഈ ഏജന്‍സി. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവരുടെ സേവനപ്രവര്‍ത്തനം.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്‌സ ഓപറേഷനില്‍ 12 യുഎന്‍ആര്‍ഡബ്ല്യുഎ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. നിരവധി ജീവനക്കാര്‍ ഹമാസില്‍ പ്രവര്‍ത്തിക്കുന്നതായും ഇസ്രായേല്‍ ആരോപിച്ചിരുന്നു. എന്നാല്‍, കാതറിന്‍ കൊളോണ നടത്തിയ അന്വേണത്തില്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ ആയില്ല. ഹമാസ് ബന്ധം സംബന്ധിച്ച് തെളിവ് നല്‍കാന്‍ ഇസ്രായേലിനോട് കൊളോണ ആവശ്യപ്പെട്ടെങ്കിലും ഒന്നും ഹാജരാക്കിയിരുന്നില്ല.
ഏജന്‍സിയുടെ നിഷ്പക്ഷത സ്ഥിരീകരിച്ച് തിങ്കളാഴ്ച കൊളോണ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ, മരവിപ്പിച്ച സഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും യൂറോപ്യന്‍ യൂനിയന്‍ ക്രൈസിസ് മാനേജ്‌മെന്റ് കമീഷണര്‍ യാനെസ് ലെനാര്‍ച്ചിച്ചും അഭ്യര്‍ഥിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഓസ്ട്രേലിയ, കാനഡ, സ്വീഡന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നാലെ ജര്‍മ്മനിയും യുഎന്‍ആര്‍ഡബ്ല്യുഎയുമായുള്ള സഹകരണം പുനരാംരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്