തായ്‌വാൻ അധിനിവേശ ഭയം മുൻനിർത്തി ചൈന 135 ബില്യൺ പൗണ്ടിൻ്റെ സ്വർണശേഖരം വാങ്ങുന്നതായി റിപ്പോർട്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയം വഴിയാണ് സ്വർണം വാങ്ങാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. തായ്‌വാനിലെ ആക്രമണത്തിന് മുന്നോടിയായി പാശ്ചാത്യ ഉപരോധങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ തയ്യാറെടുക്കുകയാണെന്ന് വിദഗ്ധർ അവകാശപ്പെടുന്ന ഈ നീക്കത്തിൽ ചൈന റെക്കോർഡ് നിരക്കിൽ ആണ് സ്വർണം വാങ്ങുന്നത്.
സെൻട്രൽ ബാങ്ക് 2022 ഒക്‌ടോബറിൽ സ്വർണം വാങ്ങൽ തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 18 മാസത്തിനിടെ നൂറുകണക്കിന് ടൺ വിലയേറിയ ലോഹം ചൈന ശേഖരിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
ഏകദേശം 170.4 ബില്യൺ ഡോളർ (135 ബില്യൺ പൗണ്ട്) വിലമതിക്കുന്ന 2,262 ടൺ സ്വർണം ചൈനയുടെ കൈവശമുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനിടയിൽ ബെയ്ജിംഗ് 2021 മുതൽ 400 ബില്യൺ ഡോളറിലധികം യുഎസ് ട്രഷറി ബോണ്ടുകൾ ഓഫ്ലോഡ് ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി പ്രഖ്യാപിച്ചതിലും കൂടുതൽ സ്വർണ്ണ ശേഖരം കൈവശമുണ്ട് എന്നും കണക്കുകൾ പറയുന്നു. അമേരിക്കൻ ഡോളറിനെ ആശ്രയിക്കുന്നത് ചൈന കുറയ്ക്കാൻ ശ്രമിക്കുന്നതായും വിശകലന വിദഗ്ധർ പറയുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളുടെ ആഘാതം ലഘൂകരിക്കാനാണെന്നാണ് പറയപ്പെടുന്നത്.
തായ്‌വാൻ, ഫിലിപ്പീൻസ്, ദക്ഷിണ ചൈനാ കടലിലെ മറ്റ് യുഎസ് സഖ്യകക്ഷികൾ എന്നിവയുമായുള്ള പിരിമുറുക്കം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ചൈനീസ് സൈനിക വിമാനങ്ങൾ ദ്വീപിന് നേരെ ഭീഷണി ഉയർത്തുന്നത് പതിവാണ്. അതേസമയം തായ്‌വാൻ ശനിയാഴ്ച ദ്വീപിന് സമീപം ചൈനീസ് സൈനിക പ്രവർത്തനം പുതുക്കിയതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു.
ശനിയാഴ്ച രാവിലെ 9:30 മുതൽ (0130 GMT) Su-30 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 22 ചൈനീസ് സൈനിക വിമാനങ്ങൾ കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു, അതിൽ 12 എണ്ണം തായ്‌വാൻ്റെ വടക്കും മധ്യഭാഗത്തും മധ്യരേഖ കടന്നിരുന്നു. ഈ ലൈൻ ഒരു കാലത്ത് ഇരുവശങ്ങൾക്കുമിടയിൽ ഒരു അനൗദ്യോഗിക അതിർത്തിയായി പ്രവർത്തിച്ചിരുന്നു, അതിൽ ഒരിക്കലും സൈന്യം കടന്നുചെന്നിരുന്നില്ല. എന്നാൽ ചൈനയുടെ വ്യോമസേന ഇപ്പോൾ പതിവായി അതിന് മുകളിലൂടെ വിമാനങ്ങൾ അയയ്ക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലൈനിൻ്റെ അസ്തിത്വം അംഗീകരിക്കുന്നില്ലെന്ന് ചൈന വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്‌വാനെ പ്രധാന ഭൂപ്രദേശവുമായി വീണ്ടും ഒന്നിപ്പിക്കാനുള്ള തൻ്റെ ആഗ്രഹം പ്രസിഡൻ്റ് ഷി ജിൻപിംഗ് പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്