ടെഹ്‌റാൻ: ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന ആശങ്കയിൽ ലോകരാജ്യങ്ങൾ. ഒമാനും ഇറാനും ഇടയിലുള്ള വളരെ ഇടുങ്ങിയ കടലിടുക്കാണ് ഹോർമുസ് കടലിടുക്ക്. ഇതിൽ കപ്പലുകൾക്ക് കടന്നുപോകാൻ രണ്ട് കിലോമീറ്റർ വീതിയുള്ള രണ്ട് ചാനലുകളുണ്ട്.
സൗദി അറേബ്യ ദിനംപ്രതി 6.3 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ആണ് ഇതിലെ കയറ്റുമതി ചെയ്യുന്നത്. യുഎഇ, കുവൈത്ത്, ഖത്തർ, ഇറാഖ് എന്നീ രാജ്യങ്ങളും ദശലക്ഷക്കണക്കിന് ക്രൂഡ് ഓയിൽ ഇതിലെ വ്യാപാരം ചെയ്യുന്നുണ്ട്. ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിക്കുകയാണെങ്കിൽ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) മുൾപ്പെടെയുള്ള പെട്രോളിയം വസ്തുക്കളുടെ വില ഇനിയും വർധിക്കും.
21 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയാണ് ഒരു ദിവസം ഈ കടലിടുക്കിലൂടെ പോകുന്നത്. 2022-ഓടെ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ വ്യാപാരം നടക്കുന്ന ക്രൂഡ് ഓയിലിൻ്റെ 21 ശതമാനവും ഈ കടലിടുക്കിലൂടെയാണ്. എണ്ണവില വർധിച്ചുകഴിഞ്ഞാൽ, അത് ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം വിലക്കയറ്റമായിരിക്കും. ഉൽപ്പാദനച്ചെലവും വിവിധ സ്ഥലങ്ങളിലേക്കുള്ള ഗതാഗതച്ചെലവും കണക്കിലെടുക്കുമ്പോൾ, ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട്.
അസംസ്‌കൃത എണ്ണ കടത്താൻ മറ്റു മാർഗങ്ങളുണ്ടെങ്കിലും എൽഎൻജിയുടെ ഗതാഗതം പൂർണ്ണമായും ഈ വഴിയിലൂടെയായതിനാൽ അതിനെ കാര്യമായിതന്നെ ബാധിക്കും. സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിലിനെയും എൽഎൻജിയെയും ഇന്ത്യ വളരെയധികം ആശ്രയിക്കുന്നതിനാൽ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചാൽ അത് ഇന്ത്യയെ വളരെ മോശമായി ബാധിക്കും.
മറ്റു വഴികൾ ഉണ്ടെങ്കിൽ പോലും ആ വഴികളിലൂടെ 7-8 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ മാത്രമേ ഒരു ദിവസം കൊണ്ടുപോകാൻ സാധിക്കുകയുള്ളു. ഇപ്പോൾ ഹോർമുസിലൂടെ ഒരുദിവസം കടന്നുപോകുന്ന 21 ദശലക്ഷം ബാരൽ എണ്ണയുടെ കണക്കുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ അത് വളരെ കുറവാണ്.
സൗദിക്കും യുഎഇക്കും മറ്റ് മാർഗങ്ങളുണ്ട്. അതിലൊന്നാണ് കിഴക്ക്-പടിഞ്ഞാറ് പൈപ്പ് ലൈൻ. ഒരു ദിവസം 7 ദശലക്ഷം ബാരൽ എണ്ണ ആ വഴി കടന്നുപോകുന്നുണ്ട്. ഈ വഴിയിലൂടെ സൗദി അറേബ്യക്ക് ചെങ്കടലിലെത്താം. നേരത്തെ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ചെങ്കടലിലെ ചരക്ക് നീക്കം തടസ്സപ്പെട്ടിരുന്നു.
ഫുജൈറ എക്‌സ്‌പോർട്ട് ടെർമിനൽ വഴി യുഎഇക്ക് പ്രതിദിനം 1.5 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാൻ കഴിയും. നിലവിലുള്ള സാഹചര്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്, എന്നാൽ ഇന്ത്യയുടെ അസംസ്‌കൃത എണ്ണയുടെ 30 ശതമാനം റഷ്യയാണ് നൽകുന്നത് എന്നതിൽ അൽപ്പം ആശ്വാസമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്