ജറുസലേം: ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് സമീപത്തെ ഖബറിൽ 51 പാലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇവരിൽ 30 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗാസ സർക്കാർ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഇസ്മായി അൽ തവാബ്ത പറഞ്ഞു.
ശനിയാഴ്ച മുതൽ 334 മൃതദേഹങ്ങളാണ് കൂട്ടക്കുഴിമാടത്തിൽ നിന്ന് കണ്ടെടുത്തതെന്നും അദ്ദേഹം പറഞ്ഞു. നാല് മാസത്തെ കര ആക്രമണത്തിന് ശേഷം തെക്കൻ ഗാസയിലെ നഗരത്തിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങി. ഇതിന് പിന്നാലെയാണ് കൂട്ടക്കുഴിമാടത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ ആക്രമണം 200 ദിവസം പിന്നിട്ടപ്പോള്‍ മരണസംഖ്യ 34,262 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 77,229 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 79 പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. 86 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്തതിനാല്‍ നിരവധി ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച തെക്കൻ ലെബനാനില്‍ നിന്ന് ഇസ്രായേലിലേക്ക് 15 റോക്കറ്റുകളാണ് ഹിസ്ബുള്ളയുടെ നേതൃത്വത്തില്‍ തൊടുത്തുവിട്ടത്.
അതേസമയം ഗാസ ഭക്ഷ്യക്ഷാമത്തിന്റെ പടിവാതില്‍ക്കലാണെന്നും യു.എൻ ഏജൻസികള്‍ വ്യക്തമാക്കി. പാലസ്തീൻ അഭയാർഥികള്‍ക്കായുള്ള യു.എൻ ഏജൻസി (യു.എൻ.ഡബ്ല്യു.ആർ.എ)ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണ് ഇസ്രായേല്‍ നടത്തുന്നതെന്നും ഏജൻസി പൂട്ടിക്കാനുള്ള നീക്കങ്ങള്‍ ഇസ്രായേല്‍ നടത്തുന്നുണ്ടെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബൂല്‍ ഗെയ്ത് പറഞ്ഞു.
കുടിവെള്ളക്ഷാമവും മാലിന്യനിർമാർജനത്തിൻ്റെ അഭാവവും മൂലം ഗാസയിൽ ആരോഗ്യപ്രശ്‌നങ്ങൾ പടരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മഞ്ഞപ്പിത്തവും മെനിഞ്ചൈറ്റിസും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വടക്കൻ ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതോടെ ജനങ്ങൾ പലായനം ചെയ്യാൻ തുടങ്ങി. ബെയ്ത് ലാഹിയയിലെ നാല് സെറ്റിൽമെൻ്റുകൾ പൂർണമായും ഒഴിപ്പിക്കണമെന്നാണ് ഇസ്രായേലിൻ്റെ അന്ത്യശാസനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്