ലോകമെമ്പാടുമുള്ള ക്രൈം ത്രില്ലർ പ്രേമികളെ ആവേശത്തിലാഴ്ത്തി നെറ്റ്ഫ്ലിക്സിന്റെ സൂപ്പർഹിറ്റ് ആന്തോളജി സീരീസായ 'മോൺസ്റ്റർ' നാലാം സീസണുമായി എത്തുന്നു. റയാൻ മർഫി ഒരുക്കുന്ന ഈ പുതിയ സീസൺ, 1892-ൽ അമേരിക്കയെ നടുക്കിയ ലിസി ബോർഡൻ കൊലപാതക കേസിനെ ആസ്പദമാക്കിയുള്ളതാണ്.
1892 ഓഗസ്റ്റിൽ മസാച്യുസെറ്റ്സിലെ ഫോൾ റിവറിൽ പ്രമുഖ വ്യവസായിയായ ആൻഡ്രൂ ബോർഡനെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ അബിയെയും കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആൻഡ്രൂവിന്റെ മകൾ 32-കാരിയായ ലിസി ബോർഡനായിരുന്നു കേസിലെ പ്രധാന പ്രതി.
കൊലപാതക ദിവസം വീട്ടിൽ ലിസിയും വീട്ടുജോലിക്കാരിയായ ബ്രിഡ്ജറ്റും മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിന് മുൻപ് ലിസി വിഷം വാങ്ങാൻ ശ്രമിച്ചതും, ദിവസങ്ങൾക്ക് ശേഷം സ്വന്തം വസ്ത്രം അടുപ്പിലിട്ട് കത്തിച്ചതുമൊക്കെ സംശയങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ കൃത്യമായ തെളിവുകളുടെയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിന്റെയും അഭാവം മൂലം 1893-ൽ കോടതി ലിസിയെ കുറ്റവിമുക്തയാക്കുകയായിരുന്നു.
കുറ്റവിമുക്തയാക്കപ്പെട്ടെങ്കിലും ഈ ക്രൂരമായ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ ലിസി തന്നെയാണോ എന്ന ചോദ്യം ഇന്നും ലോകത്തിലെ ഏറ്റവും വലിയ ക്രൈം ദുരൂഹതകളിലൊന്നായി അവശേഷിക്കുന്നു.
'മോൺസ്റ്റർ: ദി ലിസി ബോർഡൻ സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന ഈ സീരീസ് സെപ്റ്റംബർ 17 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. പ്രശസ്ത നടി എല്ല ബീറ്റിയാണ് ലിസി ബോർഡനായി വെള്ളിത്തിരയിലെത്തുന്നത്. കുടുംബത്തിലെ വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷവും, അതിനെ തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് സീരീസിന്റെ പ്രധാന പ്രമേയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
