കൊച്ചി: താര സംഘടനയായ അമ്മയിലെ ആഭ്യന്തര തര്‍ക്കങ്ങളിലും അച്ചടക്കമില്ലായ്മയിലും രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്റെ രാജിയെത്തുടര്‍ന്ന് സംഘടനയിലുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ ടിനി ടോം വര്‍ഗീയവാദിയാണെന്ന അന്‍സിബയുടെ ആരോപണം മഹാമണ്ടത്തരമാണെന്ന് ജോയ് മാത്യു പറഞ്ഞു.
ടിനി ടോം മറ്റൊരാളെ ജിഹാദി എന്ന് വിളിക്കുമെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ജോയ് മാത്യു വ്യക്തമാക്കി. മുന്‍പിന്‍ നോക്കാതെ കോമഡിയും കൗണ്ടറുകളും അടിക്കുന്നത് കൊമേഡിയന്മാരുടെ പൊതുവായ രീതിയാണ്. അത്തരം കൗണ്ടറുകളില്‍ രാഷ്ട്രീയ ശരികള്‍ (Political Correctness) ഉണ്ടാകണമെന്നില്ല. അത് വര്‍ഗീയതയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല സിനിമയിലോ നാടകത്തിലോ ഉള്ള കലാകാരന്മാര്‍ക്കിടയില്‍ വര്‍ഗീയത വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമ്മ സംഘടനയുടെ നിലവിലെ പ്രവര്‍ത്തന രീതികളോടുള്ള അതൃപ്തിയും ജോയ് മാത്യു പരസ്യമാക്കി. പരാതികള്‍ പൊലീസില്‍ നല്‍കണം. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. വസ്തുതയുണ്ടെങ്കില്‍ നേരിട്ട് പൊലീസിലാണ് പരാതി നല്‍കേണ്ടത്. സംഘടനയില്‍ അച്ചടക്കമില്ല. സംഘടനയിലെ കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്നത് തികച്ചും അപക്വമായ രീതിയിലാണ്. യോഗങ്ങളില്‍ പോലും അച്ചടക്കമില്ല. വാദിച്ചു ജയിക്കുകയല്ല, കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്.
വിവാദങ്ങളില്‍ ഭാരവാഹികള്‍ ആരും തന്നെ നേരിട്ട് കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ല. മാധ്യമങ്ങളിലൂടെ മാത്രമാണ് വിവരങ്ങള്‍ അറിയുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണെങ്കിലും താന്‍ ഇപ്പോള്‍ ദീര്‍ഘകാല അവധിയിലാണെന്നും സംഘടനയോടുള്ള താല്പര്യം നശിച്ചതായും ജോയ് മാത്യു തുറന്നടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
